ന്യൂഡൽഹി : കുഞ്ഞ് ജനിക്കുന്നത് വാടക ഗർഭധാരണത്തിലൂടെ ആണെങ്കിൽ പോലും ഇനി സർക്കാർ ജീവനക്കാർക്ക് ആറുമാസം പ്രസവ അവധി ലഭിക്കുന്നതാണ്. കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയ പുതിയ ചട്ടങ്ങൾ പ്രകാരമാണ് പ്രസവ അവധി ലഭിക്കുക. ഇന്ത്യയിലെ 50 വർഷം പഴക്കമുള്ള ചട്ടമാണ് ഭേദഗതി ചെയ്തിരിക്കുന്നത്.
വാടക ഗർഭധാരണത്തിലൂടെ ആണെങ്കിൽ പോലും ജനിക്കുന്ന കുഞ്ഞിന്റെ അമ്മയ്ക്ക് 180 ദിവസത്തെ പ്രസവ അവധി ലഭിക്കും. കുട്ടിയുടെ അച്ഛൻ ആണ് സർക്കാർ ജീവനക്കാരൻ എങ്കിൽ കുട്ടി ജനിച്ച തീയതി മുതൽ 6 മാസത്തിനുള്ളിൽ 15 ദിവസത്തെ പിതൃത്വ അവധി ലഭിക്കുന്നതായിരിക്കും.
സെൻട്രൽ സിവിൽ സർവീസസ് (ലീവ്) (ഭേദഗതി) ചട്ടങ്ങൾ പ്രകാരമാണ് പുതിയ തീരുമാനം. 2024 ജൂൺ 18നാണ് സർക്കാർ ജീവനക്കാരുടെ അവധിയുമായി ബന്ധപ്പെട്ടുള്ള ഭേദഗതി ചെയ്ത ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിട്ടുള്ളത്. കേന്ദ്ര പേഴ്സണൽ മന്ത്രാലയമാണ് സർക്കാർ ജീവനക്കാർക്ക് ബാധകമായ ഈ ചട്ടം ഭേദഗതി ചെയ്തിട്ടുള്ളത്.
Discussion about this post