ഗയാന : ടി20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ. ഗയാനയിൽ നടന്ന സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 68 റൺസിന് തകർത്താണ് ഇന്ത്യ കലാശ പോരാട്ടത്തിന് അർഹത നേടിയത്. ശനിയാഴ്ച്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ – ദക്ഷിണാഫ്രിക്കയെ നേരിടും. 172 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ കുൽദീപ് യാദവും അക്സർ പട്ടേലും ചേർന്നാണ് കറക്കി വീഴ്ത്തിയത്. ഇരുവരും മൂന്ന് വീതം വിക്കറ്റുകൾ നേടിയപ്പോൾ രണ്ട് വിക്കറ്റ് നേടി ബൂമ്രയും പതിവ് തെറ്റിച്ചില്ല.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്ടൻ രോഹിത് ശർമ്മയുടെ അർദ്ധ സെഞ്ച്വറിയുടെ മികവിൽ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മൂന്നാം ഓവറിൽ തന്നെ സ്റ്റാർ ബാറ്ററായ വിരാട് കോഹ്‌ലിയെ നഷ്ടപ്പെട്ടെങ്കിലും ഒരറ്റത്ത് ഉറച്ച് നിന്ന രോഹിത് ശർമ്മയാണ് ഇന്ത്യയെ കരകയറ്റിയത്. 9 റൺസുമായി കോഹ്‌ലിയും 4 റൺസുമായി ഋഷഭ് പന്തും പെട്ടെന്ന് പവലിയൻ കയറിയെങ്കിലും സൂര്യകുമാർ യാദവ് ക്യാപ്ടനൊപ്പം ഉറച്ച് നിന്നതോടെ ഇന്ത്യ പതിമൂന്നാം ഓവറിൽ നൂറു കടന്നു. എന്നാൽ തൊട്ടടുത്ത ഓവറിൽ ആദിൽ റഷീദിനെതിരെ കൂറ്റനടിക്ക് ശ്രമിച്ച് രോഹിത് പുറത്തായി. 39 പതിൽ ആറു ബൗണ്ടറികളുടേയും രണ്ട് സിക്സറുകളുടേയും പിന്തുണയോടെ രോഹിത് 57 റൺസ് നേടി.
36 പന്തിൽ 47 റൺസെടുത്ത സൂര്യകുമാർ യാദവും അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹാർദിക് പട്ടേലും, രവീന്ദ്ര ജഡേജയുമാണ് മികച്ച സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. ഹാർദിക് പട്ടേൽ 23 റൺസും ജഡേജ പുറത്താകാതെ 17 റൺസും നേടി. അക്സർ പട്ടേൽ അവസാന ഓവറിൽ നേടിയ സിക്സറുൾപ്പെടെ 10 റൺസെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനു വേണ്ടി ജോസ് ബട്ലർ തകർപ്പൻ തുടക്കമിട്ടെങ്കിലും അക്സർ പട്ടേലിന്റെ പന്തിൽ റിവേഴ്സ് സ്വീപിനു ശ്രമിച്ചത് വിനയായി. ബാറ്റിൽ തട്ടി ഉയർന്ന പന്ത് ഋഷഭ് പന്തിന്റെ കൈകളിൽ വിശ്രമിച്ചു. 15 പന്തിൽ നാല് ബൗണ്ടറികളുടെ സഹായത്തോടെ 23 റൺസായിരുന്നു ബട്ലറുടെ സമ്പാദ്യം. ആദ്യ വിക്കറ്റിനു ശേഷം ഒരിക്കൽ പോലും നിലയുറപ്പിക്കാൻ ഇംഗ്ലണ്ടിനു കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണു. കുൽദീപ് യാദവിന്റെയും അക്സർ പട്ടേലിന്റെയും പന്തുകളെ പ്രതിരോധിക്കാനാകാതെ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർ കുഴങ്ങി. തകർപ്പൻ ഫീൽഡിംഗിലൂടെ രണ്ട് റണ്ണൗട്ടുകളും ഇന്ത്യ നേടി. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ കുൽദീപ് യാദവും അക്സർ പട്ടേലുമാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. ബൂമ്ര രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ഇംഗ്ലണ്ട് നിരയിൽ ക്യാപ്ടൻ ജോസ് ബട്ലറെ കൂടാതെ മൂന്നു പേർ മാത്രമാണ് രണ്ടക്കം കടന്നത്. ഹാരി ബ്രൂക്ക് 25 റൺസും ജോഫ്ര ആർച്ചർ 21 റൺസും നേടി. ലിവിംഗ്സ്റ്റൺ 11 റൺസെടുത്തു.
3 നിർണായക വിക്കറ്റുകൾ വീഴ്ത്തിയ അക്സർ പട്ടേലാണ് പ്ലെയർ ഓഫ് ദ മാച്ച്.
Discussion about this post