എറണാകുളം: പൊതുവഴിയിൽ മാലിന്യമെറിഞ്ഞ് പഞ്ചായത്ത് മെമ്പർ മുങ്ങിയ സംഭവത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ബ്രഹ്‌മപുരം കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സർക്കാരിനെതിരെ ഹൈക്കോടതി വിമർശനമുന്നയിച്ചത്. റോഡിൽ മാലിന്യം വലിച്ചെറിഞ്ഞ മെമ്പർക്കെതിരെ എന്ത് നടപടിയെടുത്തെന്ന് കോടതി ചോദിച്ചു. അടുത്ത സിറ്റിങ്ങിൽ ഇക്കാര്യം പരിശോധിച്ച് അറിയിക്കണമെന്നും സർക്കാർ അഭിഭാഷകനോട് കോടതി നിർദേശിച്ചു.
റോഡരികിലേക്ക് വേസ്റ്റ് ഫുഡ്‌ബോൾ കിക്കടിച്ച് എറണാകുളം മഞ്ഞള്ളൂർ പഞ്ചായത്ത് മെമ്പർ പിപി സുധാകരനാണ് വെട്ടിലായിരിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നതോട പിഴയൊടുക്കി മെമ്പർ തടിതപ്പി. എന്നാൽ, സംഭവത്തിൽ മെമ്പറെ ഹൈക്കോടതിയും കയ്യോടെ പൊക്കിയിരിക്കുകയാണ്.
പ്ലാസ്റ്റിക് കവറിൽ കെട്ടിയായിരുന്നു മാലിന്യം നിക്ഷേപിച്ചത്. വീട്ടിൽ നിന്നുള്ള മാലിന്യം പ്ലാസ്റ്റിക് കവറിൽ കെട്ടി ഇരു ചക്രവാഹനത്തിൽ എത്തിയാണ് കൊണ്ടിട്ടത്. ആരുമില്ലെന്ന് കണ്ടതോടെ വാഹനം നിർത്താതെ തന്നെ അതിൽ നിന്നും മാലിന്യം സുധാകരൻ കാല് കൊണ്ട് റോഡിലേക്ക് തട്ടിയിടുകയായിരുന്നു. മാലിന്യം റോഡിലേക്ക് തട്ടിയിട്ട് യാതൊരു കൂസലുമില്ലാതെ അദ്ദേഹം വാഹനത്തിൽ പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
അടുത്ത ദിവസം അദ്ദേഹം നാട്ടിൽ അറവ് മാലന്യം തള്ളിയവർക്കെതിരെ മെമ്പർ പ്രതികരിച്ചിരുന്നു. പിന്നാലെയായിരുന്നു ഫുഡ്‌ബോൾ കമൻഡറി ചേർത്ത് മെമ്പറുടെ വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിച്ചത്. മഞ്ഞല്ലൂർ പഞ്ചായത്ത് അംഗം സഖാവ് സുധാകരൻ മാലിന്യ സംസ്‌കരണത്തിൽ മാതൃക ആയി എന്ന തരത്തിൽ ഷൈജു ദാമോദരന്റെ കമന്ററിയ്ക്കൊപ്പമാണ് വീഡിയോ പ്രചരിച്ചത്. ഈ വീഡിയോയ്ക്ക് താഴെ അദ്ദേഹത്തെ പരിഹസിച്ചുകൊണ്ടുള്ള കമന്റ്സുകളും കാണാം. ഇതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി മെമ്പർ രംഗത്ത് വന്നിരുന്നു.
Discussion about this post