എറണാകുളം : അപകടത്തിൽപ്പെട്ട് പരിക്കേറ്റ രോഗിക്ക് ഹെൽത്ത് ഇൻഷുറൻസ് തുക നിഷേധിച്ചതിന് ഇൻഷുറൻസ് കമ്പനിക്ക് മൂന്ന് ലക്ഷം രൂപ പിഴ. ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് പിഴ വിധിച്ച് ഉത്തരവിട്ടിട്ടുള്ളത്. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ ഉയർന്ന പരാതിയിലായിരുന്നു നടപടി.
ആലപ്പുഴ സ്വദേശിയാണ് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ ഹർജി നൽകിയിരുന്നത്. പരാതിക്കാരന്റെ മകൾ വീടിന്റെ ബാൽക്കണിയിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഈ ചികിത്സാ ചിലവിനായി ഹെൽത്ത് ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോഴാണ് ഇൻഷുറൻസ് നിഷേധിച്ചത്.
സ്റ്റാർ ഹെൽത്തിന്റെ ഫാമിലി ഹെൽത്ത് ഒപ്റ്റിമ ഇൻഷുറൻസ് പോളിസി പ്രകാരം ആരോഗ്യപരിരക്ഷ എടുത്തിരുന്ന കുടുംബത്തിനാണ് ഈ ദുരനുഭവം ഉണ്ടായത്. പരിക്കേറ്റ പെൺകുട്ടി ആറു വർഷമായി മനോരോഗത്തിന് ചികിത്സ തേടിയിരുന്നു. മനോരോഗം മൂലമാണ് കുട്ടി ബാൽക്കണിയിൽ നിന്നും താഴെ ചാടിയത് എന്നും ഇത്തരത്തിൽ ഉണ്ടാകുന്ന പരിക്കുകളെ അപകടം എന്നതിന്റെ പരിധിയിൽ പെടുത്താൻ കഴിയില്ല എന്നുമാണ് ഇൻഷുറൻസ് കമ്പനി വ്യക്തമാക്കിയിരുന്നത്.
എന്നാൽ ഉപഭോക്താവിന്റെ മകൾക്ക് മനോരോഗം മൂലമാണ് പരിക്ക് പറ്റിയതെന്ന് കോടതിയിൽ തെളിയിക്കാൻ ഇൻഷുറൻസ് കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. ബാൽക്കണിയിലെ വെള്ളത്തിൽ തെന്നി വീണാണ് മകൾക്ക് പരിക്ക് പറ്റിയത് എന്ന ഉപഭോക്താവിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ രണ്ടര ലക്ഷം രൂപ ഇൻഷുറൻസ് തുകയും 50,000 രൂപ നഷ്ടപരിഹാരവും കോടതിച്ചിലവായി ഇരുപതിനായിരം രൂപയും ഉപഭോക്താവിന് ഒരു മാസത്തിനകം നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഡി.ബി ബിനു പ്രസിഡണ്ടും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.
Discussion about this post