ന്യൂഡൽഹി: ലോക്‌സഭയിൽ ഹൈന്ദവ വിരുദ്ധ പരാമർശം നടത്തിയ രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരാമർശത്തിൽ രാഹുൽ മാപ്പ് പറയണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഹിന്ദുക്കൾ എല്ലായ്‌പ്പോഴും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നവരാണ് എന്ന തരത്തിൽ ആയിരുന്നു രാഹുലിന്റെ പരാമർശം.
ഹിന്ദു സമൂഹം മൊത്തം അക്രമികൾ ആണ് എന്ന തരത്തിലുള്ള പ്രതിപക്ഷ നേതാവിന്റെ പരാമർശം വളരെ ഗൗരവമേറിയത് ആണ്. ജനാധിപത്യ വ്യവസ്ഥയും, ഭരണഘടനയും പ്രതിപക്ഷത്തിന്റെ വാക്കുകൾ ഗൗരവത്തോടെ കേൾക്കണം എന്നാണ് തന്നെ പഠിപ്പിച്ചിട്ടുള്ളത്. എന്നാൽ രാഹുലിന്റെ പരാമർശം അംഗീകരിക്കാൻ കഴിയില്ല. പരാമർശത്തിൽ അദ്ദേഹം മാപ്പ് പറയണം എന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയ്ക്ക് പിന്നാലെ രാഹുലിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്ത് എത്തി. ഹിന്ദുവായി ജനിച്ചതിൽ കോടാനുകോടി ജനങ്ങളാണ് അഭിമാനം കൊള്ളുന്നത്. അവരെല്ലാം അക്രമികൾ ആണെന്നാണോ രാഹുൽ ചിന്തിക്കുന്നത്. ഹിന്ദുക്കൾക്കെതിരെ നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം എന്നും അമിത് ഷാ ആവശ്യപ്പെട്ടു.
രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിൽ നടന്ന ചർച്ചയ്ക്കിടെ ആയിരുന്നു രാഹുൽ ഹിന്ദു വിരുദ്ധ പരാമർശം നടത്തിയത്. നമ്മുടെ എല്ലാ സഹോദരങ്ങളും ഇവിടെ അഹിംസയെക്കുറിച്ചും ഭയം ഇല്ലാതാക്കുന്നതിനെക്കുറിച്ചും ആണ് സംസാരിച്ചത്. എന്നാൽ ഒരുകാര്യമാണ് ഈ വേളയിൽ തനിക്ക് പറയാനുള്ളത്. ഹിന്ദുവെന്ന് സ്വയം വിളിക്കുന്നവർ അക്രമികളും വെറുപ്പ് നിറഞ്ഞവരും നേരുകെട്ടവരും ആയിരിക്കും എന്നായിരുന്നു രാഹുലിന്റെ പരാമർശം.
Discussion about this post