കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ തിരഞ്ഞെടുപ്പുകളിലെ തർക്കങ്ങളിലെ സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരണവുമായി രമേഷ് പിഷാരടി.താൻ സംഘടനയ്ക്കെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്നും സ്ത്രീസംവരണം കൃത്യമായി നടപ്പാക്കാൻ ബൈലോ ഭേദഗതിചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്തയക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് വോട്ട് കുറഞ്ഞുപോയി. പക്ഷേ വോട്ട് കൂടിയ പുരുഷൻമാരെ മാറ്റി നിർത്തി. ജനാധിപത്യപരമായി വോട്ട് കൂടിയ ആൾ ജയിക്കണം. അവരെ തിരഞ്ഞെടുത്തില്ലെങ്കിൽ ഇതിൽ എന്ത് ന്യായം എന്ന് ആരെങ്കിലും ചോദിച്ചാൽ അതിന് വ്യക്തമായ ഉത്തരമില്ല. ഈ സ്ത്രീകളെ കൊണ്ടുവരാൻ ജയിച്ച ആളുകൾ ഏറ്റവും മാതൃകാപരമായി മാറി നിൽക്കുകയായിരുന്നു.ഞാൻ മാറി കൊടുത്തുവെങ്കിലും പത്രസമ്മേളനം കൃത്യമായി വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കാത്തതുകൊണ്ട് ഞാൻ തോറ്റപോലെയാണ് വന്നത്. പക്ഷേ അതല്ല വിഷയം നാല് സ്ത്രീകൾക്ക് സീറ്റ് സംവരണം ചെയ്താൽ പിന്നെ ആശയക്കുഴപ്പം ഒഴിവാക്കാം. എന്നെ ലാലേട്ടൻ (മോഹൻലാൽ), സിദ്ധിഖിക്ക (സിദ്ധിഖ്) എന്നിവർ വിളിച്ചിരുന്നു. അടുത്ത ജനറൽ ബോഡിയിൽ സ്ത്രീകൾക്ക് നാല് സീറ്റ് മാറ്റിവയ്ക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് രമേഷ് പിഷാരടി കൂട്ടിച്ചേർത്തു.
ഭരണഘടന പ്രകാരം ഭരണസമിതിയിൽ നാലു സ്ത്രീകൾ വേണമെന്ന ചട്ടമുള്ളതിനാൽ, എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് കിട്ടിയിട്ടും താൻ പുറത്തായതു ചൂണ്ടിക്കാട്ടിയാണു രമേഷ് പിഷാരടി ഇന്ന് രാവിലെ കത്തയച്ചത്. ഇത് വലിയ വിവാദമായിരുന്നു.










