തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ കോളറ ബാധയെ തുടർന്ന് തിരുവനന്തപുരത്ത് ജാഗ്രതാ മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്. കടുത്ത വയറിളക്കം പിടിപ്പെട്ടാൽ അടിയന്തരമായി പരിശോധന നടത്തണമെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു.
കോളറ പിടിപ്പെട്ട രോഗികളെ ഐരാണിമുട്ടത്ത് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവർ കിടത്തി ചികിത്സയുള്ള ആശുപത്രികളിൽ എത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.രോഗാണുക്കളാൽ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പകരുന്നത്. വയറിളക്ക രോഗങ്ങളിൽ ഗരുതരമാകാവുന്ന ഒന്നാണ് കോളറയെന്നും മുന്നറിയിപ്പിൽ പറയുന്നു.
ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ അഥവാ ഛർദ്യാതിസാരം . വിബ്രിയോ കോളറേ (Vibrio Cholerae) എന്ന ബാക്റ്റീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗങ്ങൾ ശരീരത്തിലെത്തുന്നത്. ശരീരത്തിൽ കടക്കുന്ന ഇവ ‘കോളറാ ടോക്‌സിൻ’ എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യും. ഈ വിഷവസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്. വയറിളക്കവും ഛർദ്ദിയുമാണ് കോളറയുടെ പ്രധാന ലക്ഷണങ്ങൾ.
പ്രതിരോധ മാർഗ്ഗങ്ങൾ
തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ.
മത്സ്യം , കക്ക, കൊഞ്ച് തുടങ്ങിയവ നന്നായി കഴുകി പാകം ചെയ്യുക
ഐസ്‌ക്രീമും മറ്റു പാനീയങ്ങളും പാകം ചെയ്യാത്ത മത്സ്യത്തോടൊപ്പം ഒരുമിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല.
പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കുട്ടിച്ചേർത്ത് ഉപയോഗിക്കരുത്.
ആഹാരം കഴിക്കുന്നതിനു മുൻപും, ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം.
ആഹാരസാധനങ്ങൾ ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം.
ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കിണറുകളിൽ ക്ലോറിനേഷൻ നടത്തേണ്ടതാണ്.
വയറിളക്ക രോഗങ്ങൾ പകരാതിരിക്കാൻ കുഞ്ഞുങ്ങളെ മലവിസർജ്ജനത്തിന് ശേഷം ശുചിമുറിയിൽ മാത്രം കഴുകിക്കുക. മുറ്റത്തോ മറ്റ് ടാപ്പുകളുടെ ചുവട്ടിലോ കഴുകിക്കരുത്. കഴുകിച്ച ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
വയറിളക്ക രോഗമുള്ള കുട്ടികൾ ഉപയോഗിച്ച ഡയപ്പറുകൾ കഴുകി, ബ്ലീച്ച് ലായനിയിൽ 10 മിനിറ്റ് മുക്കി വെച്ചതിനുശേഷം മാത്രം ആഴത്തിൽ കുഴിച്ചിടുക.
Discussion about this post