തിരുവനന്തപുരം: ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫിന്റെ സ്വപ്‌ന പദ്ധതിയാണ് വിഴിഞ്ഞം. അതിനെ എതിർത്തവരും അപഹസിച്ചവരും ഇന്ന് വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് എടുക്കുന്നുവെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പൽ എത്തി.
പുതു ചരിത്രം പിറന്നു.
2015 ഡിസംബർ 5 ന് തറക്കല്ലിട്ട പദ്ധതി.
പൂർണ തോതിൽ ചരക്കു നീക്കം നടക്കുന്ന തരത്തിൽ ട്രയൽ റണ്ണും നാളെ തുടങ്ങും.
നിറഞ്ഞ സന്തോഷവും അഭിമാനവുമാണ്. കാരണം വിഴിഞ്ഞം യുഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖം.
വിഴിഞ്ഞം 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് അഴിമതിയാണ് എന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. ‘കടൽക്കൊള്ള’ എന്ന് എഴുതിയത് സിപിഎം മുഖപത്രമായ ദേശാഭിമാനി. അന്ന് ഉമ്മൻ ചാണ്ടിയേയും യുഡിഎഫിനെയും അപഹസിച്ചവർ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നു. എന്തൊരു ഇരട്ടത്താപ്പാണ്.
വിഴിഞ്ഞം യുഡിഎഫിന്റെ കുഞ്ഞാണ്. അത് യാഥാർഥ്യമാക്കിയത് ഉമ്മൻ ചാണ്ടിയാണ്. ഓർമ്മകളെ ആട്ടിപായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ട്. അവർക്ക് വേണ്ടി ഇത് ഇവിടെ കിടന്നോട്ടെ.
Discussion about this post