അമരാവതി : മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും വൈ എസ് ആർ കോൺഗ്രസ് നേതാവുമായ വൈഎസ് ജഗൻമോഹൻ റെഡ്ഡിക്കെതിരെ വധശ്രമത്തിന് കേസ്. ഗുണ്ടൂരിലെ നഗരംപാലം പോലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ടിഡിപി എംഎൽഎയുടെ പരാതിയെ തുടർന്നാണ് വൈഎസ് ജഗൻമോഹൻ റെഡ്ഡിക്കെതിരെ കേസെടുത്തിരിക്കുന്നത്.
മുൻ എംപിയും നിലവിലെ ടിഡിപി എംഎൽഎയുമായ രഘു രാമ കൃഷ്ണ രാജു ആണ് മുൻ ആന്ധ്ര മുഖ്യമന്ത്രിക്ക് എതിരെ പരാതി നൽകിയിരിക്കുന്നത്. ജഗൻ മോഹൻ റെഡ്ഡിയെ കൂടാതെ ഐപിഎസ് ഓഫീസർ പി വി സുനിൽ കുമാർ, മുൻ ഇൻ്റലിജൻസ് മേധാവിയും ഐപിഎസ് ഉദ്യോഗസ്ഥനുമായ സീതാരാമഞ്ജനേയുലു എന്നിവർക്കെതിരെയും ടിഡിപി എംഎൽഎയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
2021 മെയ് 14 ന് ഗുണ്ടൂരിൽ വെച്ച് തന്നെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെ മർദിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി രഘു രാമ കൃഷ്ണ രാജു പരാതിയിൽ ആരോപിക്കുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച ശേഷം ജഗനെതിരെ രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്.








