തിരുവനന്തപുരം: ജില്ലയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിലും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും സംസ്ഥാന സര്‍ക്കാരിനും തിരുവനന്തപുരം കോര്‍പറേഷനും ഉള്ളത് വൻ വീഴ്ച. ഓപ്പറേഷൻ അനന്തയുടെ തുടര്‍ നടപടികളിലും വകുപ്പ് തല ഏകോപനത്തിലും വലിയ പാളിച്ചകള്‍ ആണ് സംഭവിച്ചത്. വെള്ളക്കെട്ട് പരിഹരിക്കാൻ വകയിരുത്തിയ തുകയിൽ നാലിൽ ഒന്ന് പോലും കോര്‍പറേഷൻ ചെലവഴിച്ചിട്ടില്ല. ഇതിന് പുറമെ സർക്കാർ പ്രഖ്യാപിച്ച തെളിനീരൊഴുകും നവകേരളം പദ്ധതിയിലും ഒന്നും പാർവതിപുത്തനാറിന്റെയും ആമയിഴഞ്ചാൻ തോടിന്റെയും പേര് ഉള്‍പ്പെടുത്തിയിട്ടില്ല.
ആമയിഴഞ്ചാൻ ആകെ 12 കിലോമീറ്ററാണുള്ളത്. 170 മീറ്റർ മാത്രമാണ് റെയിൽവേയുടെ ഭൂമിയിലൂടെ കടന്നുപോകുന്നത്. ഇരുമ്പുവലവെച്ച് മാലിന്യം തടയുന്നുണ്ടെങ്കിലും ടണലിലേക്ക് നഗര മാലിന്യങ്ങളാണ് ഒഴുകിവരുന്നത് എന്ന് റെയിൽവേ പറയുന്നു. ടണലിന് മുമ്പും ശേഷവുമുള്ള മാലിന്യത്തിന് കോർപ്പറേഷനും സർക്കാരും പരസ്പരം പഴിചാരി നേരം കളയുകയാണ്.
2015ൽ ഓപ്പറേഷൻ അനന്തയുടെ ഭാഗമായി റെയിൽവേയുടെ ഭാഗത്തുനിന്ന് 700 ടൺ മാലിന്യം കോരിമാറ്റി. തുടർന്ന് മാലിന്യം തള്ളുന്നത് തടയാൻ 54ലക്ഷം രൂപ ചെലവാക്കി 37 ക്യാമറകൾ ഘടിപ്പിച്ചു. ഇതുകൊണ്ടും കാര്യമുണ്ടായില്ല.
Discussion about this post