തിരുവനന്തപുരം: ആമഴിഞ്ചാൻ തോട് അപകടം ഉണ്ടായപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നുവെന്ന് തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. വിമർശനങ്ങൾക്ക് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വെറുതെ അവിടെ വന്ന് ഷോ കാണിച്ചിട്ട് കാര്യമില്ലെന്നും ശശി തരൂർ പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ആമയഴിഞ്ചാൻ തോടിൽ അപകടം ഉണ്ടായതിന് തൊട്ട് പിന്നാലെ തന്നെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. വേറെന്ത് ചെയ്യാനാണ്. അപകടം ഉണ്ടാകുമ്പോൾ താൻ വയനാട്ടിൽ ആയിരുന്നു. ഒരു എംപിയുടെ ഉത്തരവാദിത്വം അല്ല ഇത്. വെറുതെ അവിടെ വന്ന് ഷോ കാണിച്ചിട്ട് എന്തിനാണെന്നും ശശി തരൂർ പറഞ്ഞു.
അപകടത്തിന് പിന്നാലെ സ്ഥലത്ത് എത്താതിരുന്ന ശശി തരൂരിനെതിരെ വ്യാപക വിമർശനം ആയിരുന്നു ഉയർന്നിരുന്നത്. സ്വന്തം മണ്ഡലത്തിൽ ഇത്രയും വലിയ സംഭവം ഉണ്ടായിട്ടും എംപി സ്ഥലത്ത് എത്തിയില്ല. എന്താണ് സ്ഥലത്ത് നടക്കുന്നത് എന്ന് എംപി അന്വേഷിച്ചത് പോലുമില്ലെന്നുമായിരുന്നു വിമർശനം. മാദ്ധ്യമങ്ങൾ ഉൾപ്പെടെ തരൂരിന്റെ അഭാവം വാർത്തയാക്കിയിരുന്നു.
Discussion about this post