തിരുവനന്തപുരം : എസ്എൻഡിപി ബിജെപിയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്എൻഡിപിയിൽ നിന്നും ഇപ്പോൾ ബിജെപിയിലേക്ക് കുത്തൊഴുക്കാണ് നടക്കുന്നത്. ബിഡിജെഎസ് വഴിയാണ് എസ്എൻഡിപി റിക്രൂട്ട്മെന്റ് നടത്തുന്നത്. സ്വത്വ രാഷ്ട്രീയം വളർത്തി മുതലെടുപ്പ് നടത്തുകയാണ് എസ്എൻഡിപി എന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.
ന്യൂനപക്ഷ സംരക്ഷണം എന്നുള്ളത് ഇടതുപക്ഷത്തിന്റെ അജണ്ടയാണ്. എന്നാൽ പലരും അതിനെ പ്രീണനം എന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ്. കോൺഗ്രസിന്റെ ചിലവിലാണ് കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത്. തൃശ്ശൂരിൽ ക്രൈസ്തവ വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലെ കോൺഗ്രസ് വോട്ടുകളാണ് ബിജെപിക്ക് പോയത് എന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
മുസ്ലിംലീഗിനെതിരെയും എംവി ഗോവിന്ദൻ രൂക്ഷ വിമർശനമുന്നയിച്ചു. ലീഗ് പ്രവർത്തകരെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണ്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഈ വർഗീയ ശക്തികൾ സഖ്യകക്ഷിയായതാണ് യുഡിഎഫിന്റെ വിജയത്തിന് കാരണം. കോൺഗ്രസിനോടൊപ്പം മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ചേർന്നാണ് തിരഞ്ഞെടുപ്പിൽ വിജയം ഉണ്ടാക്കിയത് എന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.









