ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഭീകരനെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ ജവാന് പരിക്കേറ്റു. കുപ്വാര ജില്ലയിലെ കൗത്ത് മേഖലയിലാണ് ഏറ്റുമുട്ടൽ.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണ് ഇത്. കൗത്ത് മേഖലയിൽ ഭീകരർ ഉള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്‌ക്കെത്തിയ സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനും ശക്തമായി തിരിച്ചടിച്ചു. ഇതിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.
സംഘത്തിനൊപ്പമുണ്ടായ നോൺ കമ്മീഷൻഡ് ഓഫീസർക്കാണ് പരിക്കേറ്റത്. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. ഇന്നലെ കുപ്വാരയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ജവാൻ വീരമൃത്യുവരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടാകുന്നത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു. പ്രദേശം പൂർണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.











