ബംഗളൂരു: ഗംഗാവാലി നദിയ്ക്കടിയിൽ നിന്നും കണ്ടെത്തിയ ട്രക്ക് കോഴിക്കോട് സ്വദേശി അർജുന്റേതെന്ന് റിപ്പോർട്ട്. ഉത്തര കന്നഡ എസ്പിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബൂം എക്‌സ്‌കവേറ്റർ ഉപയോഗിച്ച് ലോറി കരയ്‌ക്കെത്തിയ്ക്കും.
കരയിൽ നിന്നും 40 മീറ്റർ അകലെയാണ്. ഇവിടേയ്ക്ക് നാവിക സേനയുടെ സംഘം പുറപ്പെട്ടു കഴിഞ്ഞു. നിലവിൽ ശക്തമായ മഴയാണ് സ്ഥലത്ത് അനുഭവപ്പെടുന്നത്. അതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. പുഴയിലെ അടിയൊഴുക്ക് ശക്തമാണ്. രാത്രിയും പ്രദേശത്ത് തിരച്ചിൽ നടത്താനാണ് തീരുമാനം.
ട്രക്കിനുള്ളിൽ അർജുൻ ഉണ്ടാകുമെന്നാണ് രക്ഷാ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. തുടർച്ചയായ ഒൻപതാം ദിവസമാണ് അർജുന് വേണ്ടി മേഖലയിൽ തിരച്ചിൽ നടത്തുന്നത്. സോണാർ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് നദിയ്ക്കടിയിൽ ലോഹ വസ്തു കണ്ടത്. ഇതേ തുടർന്ന് ഇവിടെ വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് ട്രക്ക് കണ്ടെത്തിയത്.
അപകടം ഉണ്ടായതിന് പിന്നാലെ അർജുന്റെ ലോറി നദിയിൽ ഉണ്ടാകാനാണ് സാദ്ധ്യതയെന്ന് കർണാടക ദുരന്തനിവാരണ അതോറിറ്റി പറഞ്ഞിരുന്നു. എന്നാൽ ഇത് അവഗണിച്ച് കരയിൽ തിരയാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നു. എന്നാൽ ഇവരുടെ നിഗമനം ശരിവയ്ക്കുന്ന തരത്തിലാണ് നിർണായക കണ്ടെത്തൽ.
Discussion about this post