തിരുവനന്തപുരം: പ്രതിപക്ഷ ബഹിഷ്കരണത്തോടെ 13ാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ പി.സദാശിവം നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചയുടനെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു.
ഭരണഘടനാ ബാധ്യതയുള്ളതിനാല്‍ തനിക്ക് നയപ്രഖ്യാപനം നടത്തിയേ തീരു. സഹകരിക്കുക ഇല്ലെങ്കില്‍ സഭയ്ക്കു പുറത്തുപോകണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഗവര്‍ണര്‍ പ്രസംഗം തുടര്‍ന്നു.
ഈ മാസം പന്ത്രണ്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ബജറ്റ് അവതരിപ്പിക്കുക. സോളര്‍, ബാര്‍കോഴ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭരണഘടനാപരമായ ബാധ്യത ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആവശ്യം നിരസിച്ചിരുന്നു. രാവിലെ 10ന് നിയമസഭയിലേക്കു ഇടതുമുന്നണിയുടെ മാര്‍ച്ച് ഉണ്ട്.
പതിനഞ്ചു ദിവസം സഭ സമ്മേളിക്കുന്നുണ്ടെങ്കിലും ബജറ്റ് അവതരണവും വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കലുമാണ് ഈ സമ്മേളനത്തില്‍ പ്രധാനമായും ചെയ്യേണ്ടത്. അവസാന ബജറ്റിന് സഭ സമ്മേളിക്കുമ്പോള്‍ ബജറ്റ് അവതരിപ്പിക്കുന്നതു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. മുഖ്യമന്ത്രി ആരോപണവിധേയനായി നില്ക്കുമ്പോള് ബജറ്റ് അവതരണത്തില്‍ പ്രതിപക്ഷം എങ്ങനെ പ്രതിഷേധിക്കുമെന്നാണു കേരളം കാത്തിരിക്കുന്നത്. കഴിഞ്ഞ തവണത്തെ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പ്രതിപക്ഷത്തിനും താല്‍പര്യമില്ലെന്നാണു സൂചന.
Discussion about this post