ന്യൂഡൽഹി : ബംഗ്ലാദേശിലെ സ്ഥിതിഗതികൾ അത്ര ഭയാനകമെല്ലന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അക്രമബാധിത രാജ്യത്തുള്ള 12,000 -13,000 ത്തോളം ഇന്ത്യക്കാരെ പെട്ടെന്ന് തന്നെ ഒഴിപ്പിക്കേണ്ടതില്ല. 300 ലധികം പേർ കൊല്ലപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ സർക്കാർ സുക്ഷമമായി നിരീക്ഷിച്ച് വരികയാണ് എന്ന് പാർലമെന്റിലെ സർവ്വകക്ഷി യോഗം അഭിസംബോധന ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാക്കളായ രാഹൂൽ ഗാന്ധി , മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ എൻഡിഎ സഖ്യകക്ഷികളും യോഗത്തിൽ പങ്കെടുത്തു. വിവാദ ക്വാട്ട സമ്പ്രദായത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് 8000 ലധികം ഇന്ത്യക്കാർ, കൂടുതലും വിദ്യാർത്ഥികൾ ഇന്ത്യയിൽ മടങ്ങിയെത്തി. കൂടാതെ ഇന്ത്യയിലേക്ക് പലായനം ചെയ്ത് എത്തിയ ഷെയ്ഖ് ഹസീനയുമായി സർക്കാർ കൂടിക്കാഴ്ച നടത്തിയിരുന്നു . ഭാവി പരിപാടികൾ തീരുമാനിച്ച് അറിയിക്കുന്നത് വരെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരും എന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിൽ പ്രകടമായ ഇന്ത്യാ വിരുദ്ധ വികാരത്തെക്കുറിച്ച് ജയശങ്കർ ചൂണ്ടിക്കാട്ടി. ഇത് ചില സ്ഥലങ്ങളിൽ കണ്ടിട്ടുണ്ട്, എന്നാൽ ഏത് സർക്കാർ അവിടെ വന്നാലും ഇന്ത്യ അത് നേരിടും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .
ബംഗ്ലാദേശിൽ എന്ത് സംഭവിച്ചാലും അത് ഇന്ത്യയെയും ബാധിക്കും. ബംഗ്ലാദേശ് നമ്മുടെ അിർത്തി രാഷ്ട്രമാണ് . ബംഗ്ലാദേശിൽ അരാജകത്വം നടന്നാൽ അത് ഇന്ത്യയ്ക്ക് നല്ലതല്ല. അവിടെയുള്ള ഇന്ത്യക്കാരെ എങ്ങനെ തിരികെ കൊണ്ടുവരാമെന്നും അതിർത്തികൾ എങ്ങനെ സുരക്ഷിതമാക്കാമെന്നും സർക്കാർ നോക്കണം എന്ന് യോഗത്തിന് ശേഷം ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി പറഞ്ഞു.











