കൊല്ലം: സി.പി.എം. ഏരിയ കമ്മിറ്റിയുടെ ‘തിരുത്തൽ’ ചർച്ചയിൽ വിമർശനമുന്നയിച്ച നേതാവിനെ താത്കാലിക ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി വിവരം. സി.പി.എം. അഞ്ചാലുംമൂട് ഏരിയ കമ്മിറ്റി അംഗവും കെ.എസ്.എഫ്.ഇ. കളക്ഷൻ ഏജന്റ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു.) ജില്ലാ സെക്രട്ടറിയുമായ അനിൽകുമാറിനെയാണ് പിരിച്ചുവിട്ടത്. വിവാദമായതോടെ സി.പി.എം. ജില്ലാനേതൃത്വം ഇടപെട്ട് തിരിച്ചെടുത്തെങ്കിലും സംഭവം വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പു തോൽവി ചർച്ചചെയ്യാൻ ചേർന്ന അഞ്ചാലുംമൂട് ഏരിയ കമ്മിറ്റിയുടെ യോഗത്തിൽ ‘വൻ തുക പ്രതിഫലം പറ്റുന്ന ബോർഡ്, കോർപ്പറേഷൻ ചെയർമാൻമാരെ’ പാർട്ടി നേതാക്കൾ വിമർശിച്ചതിനു പിന്നാലെയാണ് പാർട്ടി ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ യുവനേതാവിനെ പിരിച്ചുവിട്ടത്.
മേലധികാരികളിൽനിന്ന് നിർദേശമുണ്ടായതിനെ തുടർന്ന് അനിൽകുമാറിനെ ജോലിയിൽനിന്ന് ഒഴിവാക്കുന്നെന്നു കാട്ടി ഉത്തരവിറക്കുകയായിരുന്നു. നടപടിക്കു പിന്നിൽ പ്രവർത്തിച്ച നേതാവിൻറെ ധാർഷ്ട്യം തിരുത്തണമെന്ന ആവശ്യവുമായി പല ഏരിയ-ലോക്കൽ കമ്മിറ്റികളിലും രൂക്ഷമായ ചർച്ച നടന്നു. ഏരിയ കമ്മിറ്റിയിലെ ചർച്ച നേതാവിന് ചോർത്തിക്കൊടുത്ത ഏരിയ നേതാവിനെതിരേയും പ്രതിഷേധമുണ്ടായി. കുടുംബശ്രീ തട്ടിപ്പ് ഉൾപ്പെടെ വലിയ ആരോപണം നേരിടുന്ന ഏരിയ നേതാവിനെതിരേയാണ് വിമർശനമുയർന്നത്.
പാർട്ടി കമ്മിറ്റിയിൽ വിമർശിച്ചതിന് ജോലിയിൽനിന്നു പിരിച്ചുവിട്ട നടപടി ഭാവിയിൽ പാർട്ടിക്കുള്ളിലെ വിമർശനങ്ങൾ വിലക്കാനുള്ള ഗൂഢതന്ത്രമാണെന്ന പരാതി മുതിർന്ന നേതാക്കളുടെ മുന്നിലെത്തിയിട്ടുണ്ടെന്നാണ് വിവരം.
Discussion about this post