ന്യൂഡല്‍ഹി: കൊൽക്കത്തയില്‍ വനിത ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ സുരക്ഷ ഉറപ്പാക്കാൻ മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. ദേശീയ മെഡിക്കൽ കമ്മീഷൻ ഇതുസംബന്ധിച്ച്
ഉത്തരവ് പുറപ്പെടുവിച്ചു. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, റസിഡന്‍റ് ഡോക്ടർമാർ എന്നിവർക്ക് ജോലി സ്ഥലത്ത് സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആണ് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്.
ഒപിഡി, ക്യാംപസ്, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ എന്നിവിടങ്ങളിൽ സുരക്ഷ ഉറപ്പാക്കണം. ആവശ്യമായ സ്ഥലങ്ങളില്‍ സിസിടിവി ഉള്‍പ്പെടെയുള്ള കാര്യങ്ങൾ സ്ഥാപിക്കണം. ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിക്കണം. അക്രമസംഭവങ്ങളിൽ കോളേജ് അധികൃതർ അന്വേഷണം നടത്തണമെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. അക്രമ സംഭവങ്ങൾ സംബന്ധിച്ച വിവരങ്ങൾ രണ്ട് ദിവസത്തിനകം ദേശീയ മെഡിക്കൽ കമ്മീഷന് റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ട്. രാജ്യത്തെ എല്ലാ മെഡിക്കൽ കോളേജുകൾക്കും മാര്‍ഗനിര്‍ദേശം ബാധകമായിരിക്കും.
അതേസമയം, കേസിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറി. കൊൽക്കത്ത ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഉത്തരവിട്ടത്. കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡോക്ടറുടെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ഉത്തരവ്.
ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. ആശുപത്രിയുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയ കോടതി അഞ്ച് ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചു. ഈ രീതിയിൽ അന്വേഷണം തുടരാൻ അനുവദിച്ചാൽ അന്വേഷണം വഴി മുട്ടുമെന്ന് ഇരയുടെ രക്ഷിതാക്കൾ ഭയപ്പെടുന്നതായി കോടതി പറഞ്ഞു.
‘സാധാരണ സാഹചര്യങ്ങളിൽ, ഞങ്ങൾ ഒരു റിപ്പോർട്ട് മാത്രമേ ആവശ്യപ്പെടുമായിരുന്നുള്ളൂ. പക്ഷേ ഈ കേസ് വിചിത്രമാണ്. വസ്തുതകൾ സമയനഷ്ടം കൂടാതെ ഇതിന്റെ വസ്തുത തെളിയേണ്ടതുണ്ട്. അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്ത, സാഹചര്യത്തില്‍ തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന ഇരയുടെ മാതാപിതാക്കളുടെ ഭയം കോടതിക്ക് പരിഗണിക്കേണ്ടതുണ്ട്’- അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് ബെഞ്ച് പറഞ്ഞു.












Discussion about this post