ന്യൂഡൽഹി: മുസ്ലീം സ്ത്രീകളുടെ അന്തസ്സിന് മങ്ങലേൽപ്പിക്കുന്ന ആചാരമാണ് മുത്വലാഖ് എന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. മുത്വലാഖ് ക്രിമിനൽ കുറ്റം ആക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉള്ളത്. ഈ ആചാരം മുസ്ലീം സ്ത്രീകളുടെ അവസ്ഥ കൂടുതൽ പരിതാപകരം ആകുന്നുവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
നിരോധിച്ചുവെങ്കിലും മുത്വലാഖിലൂടെ വിവാഹ ബന്ധം വേർപെടുത്തുന്നവർ ഇപ്പോഴും ഉണ്ട്. മുത്വലാഖിന് ഇരയായ സ്ത്രീകൾ എന്ത് ചെയ്യും?. ഇവർക്ക് പോലീസിനെ സമീപിക്കാം. എന്നാൽ നിലവിലെ സാഹചര്യത്തിൽ പോലീസിന് ഒന്നും ചെയ്യാൻ കഴിയില്ല. മുത്വലാഖ് ക്രിമിനൽസ കുറ്റം അല്ലാത്തത് കൊണ്ടാണ് ഇത്. മുത്വലാഖ് പൂർണമായും ഇല്ലാതാകണം എങ്കിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി ഇതിനെ മാറ്റണ എന്നും കേന്ദ്രം വ്യക്തമാക്കി.
2019 ലായിരുന്നു കേന്ദ്രസർക്കാർ മുത്വലാഖ് നിരോധിച്ചത്. എന്നാൽ ഇത് മൗലികാവകാശത്തിന്റെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ ഇസ്ലാമിക സംഘടനയായ സമസ്ത കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനൊപ്പം മുത്വലാഖ് ക്രിമിനൽ കുറ്റം ആക്കരുതെന്നും സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ കോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതോടെയാണ് സത്യവാങ്മൂലം സമർപ്പിച്ചത്.









