ന്യൂഡൽഹി: പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട വ്യക്തികളോട് ജാതീയമായ അധിക്ഷേപം മാത്രമേ എസ്.സി / എസ്.ടി പീഡന നിരോധന നിയമ പ്രകാരം കേസ് എടുക്കാകൂ എന്ന് വ്യക്തമാക്കി സുപ്രീം കോടതി. പട്ടിക ജാതി, പട്ടിക വിഭാഗത്തിൽപ്പെട്ടവർക്കെതിരെ അപകീർത്തികരമായി നടത്തുന്ന എല്ലാ പരാമർശങ്ങൾക്കെതിരേയും 1989 ലെ എസ്.സി / എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും സുപ്രീം കോടതി വെളിപ്പെടുത്തി.
പി.വി ശ്രീനിജിൻ എം.എൽ.എയ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്കറിയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി. ഇനി വരാൻ പോകുന്ന സമാനമായ എല്ലാ കേസുകൾക്കും ഒരു ചൂണ്ടുപലകയാകുന്ന വിധിയായിരിക്കും ഇതെന്ന് ഷാജൻ സ്‌കറിയ ഫേസ്ബുക്കിൽ എഴുതി.
ജസ്റ്റിസുമാരായ ജെ.ബി പാർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. തൊട്ടുകൂടായ്മ, സവർണ മേധാവിത്വം തുടങ്ങിയവ മാത്രമേ ജാതി അധിക്ഷേപത്തിന്റെ പരിധിയിൽ വരുകയുള്ളൂ . ഇത്തരം പ്രവർത്തങ്ങളിൽ ഏർപ്പെടുന്നവർക്ക് എതിരെ മാത്രമേ എസ്.സി / എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസ് നിലനിൽകൂവെന്നും സുപ്രീം കോടതി വ്യക്തമാക്കി.








