ലക്‌നൗ : യുപിയിലെ ബഹ്‌റൈച്ചിലെ ചെന്നായകളെ പിടിക്കാൻ ഒരുങ്ങി വനംവകുപ്പ് . അതും വിചിത്രമായ രീതിയിലാണ് നരഭോജി ചെന്നായക്കളെ പിടിക്കാൻ പോവുന്നത്. ടെഡി പാവകളിൽ കുട്ടികളുടെ മൂത്രം തളിച്ച് പുതിയ കെണി ഒരുക്കാനാണ് ശ്രമിക്കുന്നത് എന്ന് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, കുട്ടികളെയും ഗ്രാമീണരെയും ലക്ഷ്യമിട്ട് ചെന്നായകളുടെ ആക്രമണം നടന്നുകൊണ്ടിരിക്കുകയണ്. ചെന്നായകളുടെ ആക്രമണത്തിൽ ബഹ്‌റൈച്ചിലെ നിവാസികൾ പരിഭ്രാന്തിയിലാണ്. ഇതേ തുടർന്നാണ് ഇവയെ പിടിക്കാൻ വ്യത്യസ്തമായ കെണികൾ വനം വകുപ്പ് പരീക്ഷിക്കുന്നത്.
കുട്ടികളെയാണ് ഇവ പ്രധാനമായും ലക്ഷ്യമിടുന്നത്. അതിനാൽ വലിയ പാവകളെ വർണാഭമായ വസ്ത്രം ധരിപ്പിച്ച ശേഷം അവയിൽ കുട്ടികളുടെ മൂത്രം തളിച്ച് ഈ പാവകളെ നദീതീരത്തും ചെന്നായകളുടെ കേന്ദ്രങ്ങളിലും കൊണ്ടുവച്ച് ഇവയെ പിടിക്കാനാണ് ലക്ഷ്യമിടുന്നത്. മനുഷ്യന്റെ ഗന്ധം ഉണ്ടാവാനാണ് പാവകളെ മൂത്രത്തിൽ മുക്കി ഓരോ സ്ഥലങ്ങളിൽ വയ്ക്കുന്നത്.
ചെന്നായകൾ നിരന്തരം ലൊക്കേഷനുകൾ മാറ്റിക്കൊണ്ടിരിക്കുന്നു. സാധാരണ, രാത്രിയിൽ വേട്ടയാടുകയും പുലർച്ചെ മാളങ്ങളിലേക്ക് പോവുകയാണ് ചെന്നായകൾ ചെയ്യുന്നത്. ഞങ്ങളുടെ തന്ത്രം ചെന്നായകളെ തെറ്റിദ്ധരിപ്പിക്കുകയും ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അവരുടെ മാളത്തിന് സമീപമുള്ള കെണികളിലേക്കോ കൂടുകളിലേക്കോ ആകർഷിക്കുകയാണ്. ഈ വിദ്യയിലൂടെ ചെന്നായകളെ കെണിയിലേക്ക് ആകർഷിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജിത് പറഞ്ഞു.
ഏഴ് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ എട്ട് പേരാണ് ബഹ്‌റയിച്ചിൽ ചെന്നായകൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി ഗ്രാമീണർക്ക് പരിക്കേറ്റു.ആറ് ചെന്നായകളുടെ കൂട്ടത്തിൽ നാലെണ്ണെം ഇതിനകം പിടിയിലായി. പ്രദേശത്ത് ഭീഷണി തുടരുകയാണ്. തെർമൽ, റെഗുലർ ഡ്രോണുകൾ ഉപയോഗിച്ച് ചെന്നായ്ക്കളെ തിരയുന്നത് സജീവമാക്കിയിരിക്കുകയാണ് വനംവകുപ്പ്










