റാഞ്ചി: ജാർഖണ്ടിൽ വമ്പൻ വികസന പദ്ധതിയുമായി കേന്ദ്രം. ആറ് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യാനും 660 കോടി രൂപയുടെ നിരവധി റെയിൽവേ പദ്ധതികളുടെ തറക്കല്ലിടാനും പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 15 ഞായറാഴ്ച ജാർഖണ്ഡ് സന്ദർശിക്കും. രാവിലെ 10 മണിയോടെ മോദി ജാർഖണ്ഡിലെ ടാറ്റാനഗറിലെത്തുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.
നഗരത്തിലെ 20,000 “പ്രധാനമന്ത്രി ആവാസ് യോജന- ഗ്രാമിൻ (പിഎംഎവൈ-ജി)” ഗുണഭോക്താക്കൾക്കുള്ള അനുമതി പത്രങ്ങളും മോദി വിതരണം ചെയ്യും. 46,000 ഗുണഭോക്താക്കളുടെ ഗൃഹപ്രവേശ ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും.
“ജാർഖണ്ഡിൻ്റെ ദ്രുതഗതിയിലുള്ള വികസനത്തിന് ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിക്ക് ടാറ്റാനഗറിൽ ആറ് ‘വന്ദേ ഭാരത്’ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനൊപ്പം തറക്കല്ലിടലും നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ചെയ്യും. ഇതുകൂടാതെ, പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണിൻ്റെ ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട പരിപാടിയിലും ഭാഗമാകും,” മോദി തൻ്റെ സന്ദർശനത്തിന് മുന്നോടിയായി ഹിന്ദിയിൽ എക്‌സിൽ കുറിച്ചു.











