തിരുവനന്തപുരം: മോഹൻലാൽ നായകനായ ചിത്രം സിനിമയുടെ ഷൂട്ടിംഗിനിടെ നിരവധി പ്രതിസന്ധികൾ നേരിട്ടുവെന്ന് സംവിധായകൻ പ്രിയദർശൻ. രഞ്ജിനി കാരണം സിനിമയുടെ ഷൂട്ടിംഗ് മുടങ്ങി. മോഹൻലാൽ അഭിനയിച്ച രണ്ട് ചിത്രങ്ങൾ റിലീസ് ചെയ്തതിന് ശേഷമാണ് ചിത്രം പുറത്തിറങ്ങിയത് എന്നും പ്രിയദർശൻ പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പ്രിയദർശന്റെ പ്രതികരണം.
ചിത്രം സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച് അഞ്ച് ദിവസം കഴിഞ്ഞപ്പോൾ ഷൂട്ടിംഗ് അവസാനിപ്പിക്കേണ്ട അവസ്ഥയുണ്ടായി. നടി രഞ്ജിനി ആയിരുന്നു ഇതിന് കാരണം. ഷൂട്ടിംഗിനിടെ രഞ്ജിനിയ്ക്ക് അൾസർ വന്നു. പിന്നീട് വെള്ളാനകളുടെ നാടും ആര്യനും റിലീസ് ചെയ്ത ശേഷമാണ് ചിത്രം പുറത്തിറങ്ങിയത്.
രഞ്ജിനിയുടെ ആരോഗ്യാവസ്ഥ വീണ്ടെടുക്കാൻ ഒരു വർഷത്തോളം സമയം എടുത്തു. എന്നാൽ മോഹൻലാലിന്റെ ഈ സിനിമയിലെ അഭിനയത്തെ അത് ബാധിച്ചില്ല. ഒരു വർഷം മുൻപ് ചെയ്ത സീനിനെക്കുറിച്ച് മോഹൻലാലിന് നല്ല ഓർമ്മയുണ്ടായിരുന്നു. അതെല്ലാം അദ്ദേഹം ഓർത്തെടുത്ത് പറഞ്ഞു. പ്രൊഫഷനോട് ഡെഡിക്കേഷൻ ഉള്ളവർക്ക് മാത്രമേ ഇത്തരത്തിൽ എല്ലാം ഓർത്തെടുക്കാൻ സാധിക്കൂ എന്നാണ് ഇതേക്കുറിച്ച് അറിഞ്ഞപ്പോൾ നെടുമുടി വേണു പറഞ്ഞതെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.
Discussion about this post