ബെയ്‌ജിങ്: ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ടൂർണമെന്റിൽ ചാമ്പ്യന്മാരായി ഇന്ത്യ. ഫൈനലിൽ ആതിഥേയരായ ചൈനയെയാണ് ഇന്ത്യൻ ചുണക്കുട്ടികൾ തോൽപ്പിച്ചത്. എല്ലാ കരുത്തുമുപയോഗിച്ച് വർദ്ധിത വീര്യത്തോടെ പൊരുതിയ ചൈനീസ് നിരയ്‌ക്കെതിരെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യൻ ടീം നേടിയത്. ഗ്രൂപ് സ്റ്റേജിൽ ചൈനയെ ഇന്ത്യ ഏകപക്ഷീയമായി തോൽപ്പിച്ചിരുന്നുവെങ്കിലും, തീർത്തും വ്യത്യസ്തമായ പോരാട്ട വീര്യമാണ് അവർ ഫൈനലിൽ പുറത്തെടുത്തത്. ഇതോടെ അഞ്ച് തവണ ചാമ്പ്യൻസ് ഹോക്കിയിൽ ജേതാക്കളായി ചരിത്രം സൃഷ്ടിക്കാനും ഇന്ത്യൻ ടീമിനായി. ഇതോടെ ഒളിമ്പിക്സ് വെങ്കല മെഡലിന് പുറമെ ഏഷ്യൻ രാജാക്കളുമായ ഇന്ത്യൻ ടീം ഇരട്ടി മധുരമാണ് രാജ്യത്തിന് നൽകിയത്.
പകരക്കാരനായി കളത്തിലിറങ്ങിയ ഉഗ്രജ് സിംഗ് അവസാന പാദത്തിൽ ചൈനയുടെ കോട്ട തകർത്താണ് ഏഷ്യയിൽ തങ്ങളുടെ ആധിപത്യം തെളിയിക്കാൻ ഇന്ത്യയെ സഹായിച്ചത് . ഒരു അപൂർവ ഫീൽഡ് ഗോൾ ആണെങ്കിലും, ചൈനയുടെ ഗോൾകീപ്പർ വാങ് വെയ്ഹാവോയെ മറികടക്കാൻ മറ്റ് ഇന്ത്യൻ താരങ്ങൾ ബുദ്ധിമുട്ടുന്ന ഒരു നിർണായക സമയത്താണ് ജുഗ്‌രാജ് വല കുലുക്കിയത്.
കളിയുടെ ആദ്യ മിനിറ്റുകളിൽ ചൈന അൽപ്പം വിരണ്ടെങ്കിലും ഇന്ത്യക്ക് അത് മുതലാക്കാനായില്ല. ആതിഥേയരെ പിന്തുണയ്ക്കാൻ ആരാധകർ വൻതോതിൽ എത്തിയതോടെ കാണികൾ ഹർമൻപ്രീത് സിംഗിനും കൂട്ടർക്കും മേൽ കനത്ത സമ്മർദ്ദമാണ് ചെലുത്തിയത്.








