മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ പിതാവ് സലീം ഖാന് നേരെ വധഭീഷണി. ഇന്ന് പുലർച്ചെ 8.45 ഓടെയായിരുന്നു സംഭവം. പ്രഭാതനടത്തത്തിന് പോയ സലീം ഖാന് നേരെ ബുർഖ ധരിച്ചെത്തിയ രണ്ട് മപർ ഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തിൽ സലീം ഖാന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ പരാതിയിൽ പോലീസ് കേസെടുത്തു.
ബാന്ദ്ര വെസ്റ്റിലെ അദ്ദേഹത്തിന്റെ വസതിയായ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് സമീപം വച്ചായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ ഒരു സ്ത്രീയും പുരുഷനുമാണ് ഭീഷണി മുഴക്കിയത്. അടുത്ത ദിവസങ്ങളിൽ ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ വാധഭീഷണിയുണ്ടാകുന്നത്. സ്ത്രീ ബുർഖ ധരിച്ചിരുന്നതുകൊണ്ട് ആളെ മനസിലായില്ലെന്ന സലീം ഖാൻ വ്യക്തമാക്കി.
ഭീകരവാദിയായ ലോറൻസ് ബിഷ്‌ണോയിയുടെ പേര് പറഞ്ഞായിരുന്നു സലിം ഖാന് നേരെ ഭീഷണിയുയർത്തിയത്. പ്രഭാതനടത്തത്തിന് പോയ സലിം ഖാൻ സമീപത്തെ ബെഞ്ചിൽ ഇരുന്നതും അവിടേക്ക് സ്‌കൂട്ടറിൽ എത്തിയ പ്രതികൾ ലോറൻസ് ബിഷ്‌ണോയിയെ അയക്കട്ടെയെന്ന് ചോദിക്കുകയായിരുന്നു. ഇതിന് പിന്നാലെ, ഇരുവരും സ്‌കൂട്ടറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
സലീം ഖാന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ ദീപക് ബോർസെയുടെ പരാതിയിലാണ് ബാന്ദ്ര പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പ്രതികൾക്കായി തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.








