മുംബൈ: ബംഗ്ലദേശിനെതിരായ ട്വന്റി 20 പരമ്പരയില്‍ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായേക്കും. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മൂന്ന് ടി20 മത്സരങ്ങളിലാണ് ഇരു ടീമുകളും കളിക്കുക. ഒക്ടോബര്‍ ആറിന് ഗ്വാളിയോറിലാണ് ആദ്യ ടി20. രണ്ടാം ടി20 ഒമ്പതിന് ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കും.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയും ഓസ്‌ട്രേലിയക്കെതിരെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും മുന്നിലുള്ളതിനാല്‍ പന്തിന് ടി20 പരമ്പരയില്‍ നിന്ന് വിശ്രമം നൽകാൻ സെലക്ടേഴ്‌സ് തീരുമാനിച്ചേക്കും. അങ്ങനെയാണെങ്കിൽ ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സഞ്ജു സാംസണ് നറുക്ക് വീഴും. മികച്ച ഫോമിൽ അല്ലാത്തതിനാൽ ഇഷാൻ കിഷനെയും കെ എൽ രാഹുലിനെയും പരിഗണിച്ചേക്കില്ല.
ദുലീപ് ട്രോഫിയിലെ ഫോമാണ് സഞ്ജുവിന് ഗുണം ചെയ്യുക. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിക്ക് വേണ്ടി രണ്ട് മത്സരം കളിച്ച സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 196 റണ്‍സാണ് സഞ്ജു നേടിയത്. ഇതിൽ ഒരു സെഞ്ചുറിയും ഉള്‍പ്പെടും.
ഇഷാന്‍ കിഷന് പരിക്കേറ്റപ്പോഴാണ് സഞ്ജുവിന് ദുലീപ് ട്രോഫി കളിക്കാനുള്ള അവസരം നല്‍കിയത്. പിന്നീട് പരിക്ക് മാറി തിരിച്ചെത്തിയ ഇഷാന്‍ കിഷന്‍ രണ്ട് മത്മസരങ്ങളില്‍ നിന്ന് 134 റണ്‍സാണ് നേടിയത്. 111 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.








