പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും നരേന്ദ്ര മോദി സർക്കാരിന്റെ ശക്തമായ നയതന്ത്ര ഇടപെടലുകൾ ഇന്ത്യയ്ക്ക് വലിയ നേട്ടമാകുന്നുവെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ പതാകയേന്തിയ എൽപിജി ടാങ്കറുകൾ സുരക്ഷിതമായി കടന്നുപോയത് മോദിയുടെ നയതന്ത്ര വിജയമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോകം മുഴുവൻ ഇന്ധന പ്രതിസന്ധി ഭയക്കുമ്പോൾ ഇന്ത്യയിൽ അത് ബാധിക്കില്ലെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ പ്രസിഡന്റിനെ പ്രധാനമന്ത്രി നേരിട്ട് വിളിച്ചതിനെത്തുടർന്നാണ് ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ സുരക്ഷിത പാത അനുവദിച്ചത്. ‘ശിവാലിക്’, ‘നന്ദാദേവി’ എന്നീ രണ്ട് കപ്പലുകൾ ഒരു പോറലുമേൽക്കാതെ യുദ്ധമേഖലയിലൂടെ കടന്നുവരുന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇന്ധനക്ഷാമം ഉണ്ടാകുമെന്ന തരത്തിൽ മാധ്യമങ്ങളും പ്രതിപക്ഷവും അനാവശ്യ ഭീതി പടർത്തരുത്. ആവശ്യത്തിന് എൽപിജി സ്റ്റോക്ക് രാജ്യത്തുണ്ട്. ആളുകൾ പരിഭ്രാന്തരായി ഗ്യാസ് സിലിണ്ടറുകൾ വാരിക്കൂട്ടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പാർലമെന്റിൽ വ്യക്തമാക്കിയ കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു . പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ എൽഡിഎഫ് സർക്കാർ വിശ്വാസികളെ കബളിപ്പിക്കുകയാണെന്ന് മുരളീധരൻ ആരോപിച്ചു . തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നിലപാട് മാറ്റുന്നത് പോലെ അഭിനയിക്കുകയാണ് സർക്കാർ. ആത്മാർത്ഥതയുണ്ടെങ്കിൽ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. ലിംഗസമത്വത്തെ ആചാരങ്ങളുമായി കൂട്ടിക്കെട്ടരുതെന്നും അദ്ദേഹം വ്യക്തമാക്കി .









