ആഗോളതലത്തിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളും സംഘർഷങ്ങളും ഇന്ത്യയിലെ ജനങ്ങളെ ബാധിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യൻ പ്രതിസന്ധി ഉൾപ്പെടെയുള്ള ആഗോള വെല്ലുവിളികൾ ഭാരതീയരുടെ ജീവിതത്തെ ബാധിക്കുന്നത് കുറയ്ക്കാനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
“ലോകമെമ്പാടും ഇന്ന് യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. എന്നാൽ നമ്മുടെ രാജ്യത്തെ പൗരന്മാർക്ക് കുറഞ്ഞ ബുദ്ധിമുട്ടുകൾ മാത്രമേ നേരിടേണ്ടി വരുന്നുള്ളൂ എന്ന് ഉറപ്പാക്കാൻ സർക്കാർ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ആഗോള യുദ്ധങ്ങളുടെ ആഘാതം കുറയ്ക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമായി പ്രവർത്തിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി. ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം പ്രതിസന്ധികളിൽ കുടുങ്ങിക്കിടക്കുന്നത് കാണാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. കോൺഗ്രസ് രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. രാജ്യം പ്രയാസത്തിലായാൽ അത് പ്രധാനമന്ത്രിക്കെതിരെ ഉപയോഗിക്കാമെന്നും മോദി വിരുദ്ധ പ്രചാരണം നടത്താമെന്നുമാണ് അവർ കരുതുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഇന്ത്യയുടെ അതിവേഗത്തിലുള്ള വികസനത്തിൽ അസ്വസ്ഥരായ ആഗോള ശക്തികളുടെ കയ്യിലെ കളിപ്പാവയായി കോൺഗ്രസ് മാറിക്കഴിഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇത്തരം ശക്തികൾ പ്രതിപക്ഷത്തെ സ്വാധീനിക്കുന്നുണ്ടെന്നും അസമിലെ യുവാക്കളും ജനങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും മോദി ആവശ്യപ്പെട്ടു.








