കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മലമ്പനി ഭീഷണി കൂടുതലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. ജില്ലയില്‍ മലമ്പനി പകര്‍ത്തുന്ന അനോഫിലസ് കൊതുകിന്റെ സാന്ദ്രതകൂടിയ പ്രദേശങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് കൂടാതെ മലമ്പനി കേസും ജില്ലയിൽ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശീവേദനയുമാണ് ആദ്യലക്ഷണം . വിറയലോടുകൂടി ആരംഭിക്കുന്ന ശക്തമായ പനിയും വിറയലും ദിവസേനയോ, ഒന്നിടവിട്ട ദിവസങ്ങളിലോ ആവര്‍ത്തിക്കാം. ഇതോടൊപ്പം മനംപുരട്ടല്‍, ഛര്‍ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞനിറം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലെത്തി രക്തപരിശോധനയും ചികിത്സയും നടത്തണം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. രാജേന്ദ്രന്‍ അറിയിച്ചു.
കൊതുകുകള്‍ കൂടുതലുള്ള സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക എന്നതാണ് മലേറിയയെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം. ശരീരം മുഴുവന്‍ പൊതിയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാതിലും ജനലുമെല്ലാം നെറ്റ് അടിച്ച് സുരക്ഷിതമാക്കാനും ശരീരത്തില്‍ ഇന്‍സെക്ട് റെപ്പല്ലന്റുകള്‍ പുരട്ടാനും ശ്രദ്ധിക്കണം








