ഹൈദരാബാദ്: സിനിമാ താരങ്ങളായ നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചനം സംബന്ധിച്ചുള്ള വിവാദപ്രസ്താവനയിൽ തെലങ്കാന മന്ത്രി കൊണ്ട സുരേഖക്കെതിരെ പരാതി നൽകി നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാർജുന അക്കിനേനി. പരാതിയുടെ ചിത്രം അദ്ദേഹം തന്റെ എക്‌സ് പേജിൽ പങ്കുവച്ചു. മന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ പരാതിയുമായി നാഗാർജുന തന്നെ മുന്നോട്ട് വന്നിരിക്കുന്നത്.
നടി സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹ മോചനത്തിന് കാരണം ബിആർഎസ് നേതാവ് കെടി രാമറാവു ആണെന്നായിരുന്നു തെലങ്കാന മന്ത്രിയുടെ വിവാദ പരാമർശം. സംഭവം വിവാദമായതോടെ, തന്റെ വാക്കുകളിൽ മാപ്പ് പറഞ്ഞ് കൊണ്ട സുരേഖ രംഗത്ത് വന്നിരുന്നു.
സമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തിന് കാരണം കെടിആർ ആണെന്നും നടിമാർ മയക്കുമരുന്നിന് അടിമകളാവുന്നതിന് കാരണവും കെടിആർ ആണെന്നുമായിരുന്നു സുരേഖയുടെ പരാമർശങ്ങൾ. കെടിആർ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും നടിമാരുടെ ഫോണുകൾ ചോർത്തി ബ്ലാക് മെയിൽ ചെയ്‌തെന്നും സുരേഖ പറഞ്ഞിരുന്നു. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ-കൺവെൻഷൻ പൊളിച്ചുമാറ്റാതിരിക്കാൻ പകരമായി സമാന്തയെ തന്റെ അടുത്തേക്ക് അയയ്ക്കണമെന്ന് കെടിആർ ആവശ്യപ്പെട്ടെന്നും ഇത് സമാന്ത വിസമ്മതിച്ചതോടെയാണ് വിവാഹമോചനത്തിന് കാരണമായതെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
തന്റെ വിവാഹമോചനം വ്യക്തിപരമയ കാര്യമാണെന്നും ഒരോ ഊഹാപോഹങ്ങളിൽ മുഴുകി രാഷ്ട്രീയ പോരാട്ടങ്ങളിലേക്ക് തന്റെ പേര് വെറുതെ വലിച്ചിഴക്കരുത്. എന്റെ വിവാഹമോചനം പരസ്പര സമ്മതത്തോടെയും സൗഹാർദ്ദപരമായിരുന്നു, രാഷ്ട്രീയ ഗൂഢാലോചന ഉൾപ്പെട്ടിട്ടില്ല,’ എന്നുമായിരുന്നു സമാന്തയുടെ മറുപടി.










