തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ പേരിനു മാത്രം മാറ്റിയതില്‍ വിവാദം ശക്തമാകുന്നു. എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും അതിനെ കുറിച്ചെല്ലാം ഉരിയാടാതെ മുഖ്യമന്ത്രിയുടെ ഓഫീസ് വർത്താകുറിപ്പ് ഇറക്കുകയായിരുന്നു.
ഇന്നലെ രാത്രി സെക്രട്ടറിയേറ്റിലെത്തിയാണ് എംആർ അജിത് കുമാറിൻ്റെ മാറ്റം മുഖ്യമന്ത്രി ഫയലിൽ കുറിച്ചത്. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാനും സായുധ ബറ്റാലിയന്റെ ചുമതല നിലനിർത്താനും ഫയലിൽ എഴുതിയ ശേഷം മുഖ്യമന്ത്രി അത് പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു.
എഡിജിപിയെ മാറ്റിയ രീതിയിൽ പാര്‍ട്ടിയില്‍ തന്നെ പുക ഉയരുന്നുണ്ട്. എൽഡിഎഫ് ഘടകകക്ഷികൾക്കും ഇക്കര്യത്തില്‍ കനത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. നടപടി വൈകിപ്പോയെന്ന് സിപിഐയും ആർജെഡിയും പറയുന്നു. പേരിനുള്ള മാറ്റത്തിന് എന്തിനു ഒരു മാസമെന്നാണ് ചോദ്യം ഉയരുന്നത്.
ഇന്റലിജൻസ് മേധാവിയായ എഡിജിപി മനോജ് ഏബ്രഹാമിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ബറ്റാലിയൻ എഡിജിപി ആയി അജിത് കുമാർ തുടരും. പൂരം കലക്കൽ , ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിവാദ വിഷയങ്ങളെ തുടർന്നാണ് നടപടി. സിപിഐയും അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് നിയമസഭ ചേരാൻ ഇരിക്കെയാണ് മുഖ്യമന്ത്രി എഡിജിപിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
Discussion about this post