എറണാകുളം: കൊച്ചിയിൽ നടന്ന ഡിജെ അലൻവാക്കറുടെ സംഗീതനിശക്കിടെ മുപ്പതോളം മൊബ്ബെൽ ഫോണുകളാണ് മോഷണം പോയത്. ബംഗളൂരുവിലെയും സംഗീതനിശകളിൽ പയറ്റിത്തെളിഞ്ഞ കള്ളന്മാർ തന്നെയാണ് കൊച്ചിയിലെയും മോഷണങ്ങൾക്ക് പിന്നിലെന്ന് പോലീസ് വ്യക്തമാക്കുന്നു. കാണാതായ മൊബൈൽ ഫോണുകൾ സംബന്ധിച്ച് ഇതരസംസ്ഥാനങ്ങളിലും പരിശോധന നടത്തുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ കഴിഞ്ഞ സെപ്റ്റംബർ 21 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഗീതനിശകളിൽ മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അന്വേഷണസംഘം പറയുന്നു. നൂറോളം പോലീസ് ഉദ്യോഗസ്ഥരെയാണ് കൊച്ചിയിലെ സംഗീതനിശയിൽ വിന്യസിച്ചിരുന്നത്. എന്നാൽ, ഇവരുടെയെല്ലാം കണ്ണുവെട്ടിച്ചാണ് മോഷണമിത്രയും നടന്നത്.
സാങ്കേതികവിദ്യയുടെ സഹായത്തോടെ, മോഷ്ടിക്കപ്പെട്ട ഒരു ഐഫോണിന്റെ ലൊക്കേഷൻ നെടുമ്പാശേരിയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ട്രാക്ക് ചെയ്ത് പോലീസ് എത്തിയപ്പോഴേക്കും ലൊക്കേഷൻ മുംബൈ ആയിരുന്നു. വിമാനമാർഗം പ്രതികൾ കേരളം വിട്ടെന്നാണ് പോലീസിന്റെ നിഗമനം.








