ശ്രീനഗർ: ജമ്മു കാശ്മീരിൽ മന്ത്രിസഭ ഉണ്ടാക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്ക് ഒറ്റക്കുണ്ടെന്ന് കോൺഗ്രസിനോട് തുറന്നു പറഞ്ഞ് ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ ഉള്ള നാഷണൽ കോൺഫറൻസ്. രണ്ടു മന്ത്രിസ്ഥാനം നല്കാമെന്ന് വ്യക്തമാക്കിയ അദ്ദേഹം അഭിപ്രായം അറിയിക്കാന്‍ കോണ്‍ഗ്രസിന് 24 മണിക്കൂറും നല്കി. അതിനകം അറിയിച്ചില്ലെങ്കില്‍ തങ്ങള്‍ മാത്രമായി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അതിനുള്ള ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്നും ഒമര്‍ കോണ്‍ഗ്രസിനെ ഓര്‍മിപ്പിച്ചു.
ഉപമുഖ്യമന്ത്രി സ്ഥാനവും നാലു മന്ത്രിമാരെയും വേണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. ഈ ആവശ്യം ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നാണ് ഒമർ അബ്‌ദുള്ള വ്യക്തമാക്കിയത്. 90 അംഗ നിയമസഭയില്‍ ബിജെപിക്ക് 29 സീറ്റുകളാണ് ഉള്ളത്. നാഷണല്‍ കോണ്‍ഫറന്‍സിന് 42 സീറ്റുകളുണ്ട്. കഴിഞ്ഞ തവണ നടന്ന തിരഞ്ഞെടുപ്പിൽ 12 സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസിന് ഇത്തവണ അതിന്റെ പകുതി മാത്രമേ ലഭിച്ചിട്ടുള്ളൂ.










