തിരുവനന്തപുരം: പോലീസിന്റെ രക്ഷാപ്രവർത്തന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിൽ ഡിസിസി ഓഫിസ് സെക്രട്ടറിയെ മൊഴിയെടുക്കാൻ വിളിപ്പിച്ച് അന്വേഷണ സംഘം. ഡിസിസി ഓഫിസ് സെക്രട്ടറി ആന്റണിയോട് മൊഴി നൽകാൻ എത്തണം എന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. മുഹമ്മദ് ഷിയാസ് നൽകിയ പരാതിയിലെ സാക്ഷിയാണ് ആന്റണി.
അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിന് മുന്നോടിയായാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അടുത്തയാഴ്ച എറണാകുളം സിജിഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
എറണാകുളം സെൻട്രൽ പോലീസ് ആണ് കേസ് അന്വേഷിച്ചത്. ഡിസിസി പ്രസിഡന്റ് ഷിയാസിന്റെ ആരോപണത്തിൽ കഴമ്പില്ലെന്നും നടപടികൾ ക്രമസമാധാനപാലനത്തിന്റെ ഭാഗമാണെന്നും ആയിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ.
സംഭവം നടന്നത് എറണാകുളം സിജിഎം കോടതിയുടെ പരിധിയിലല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
നവകേരള സദസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് മർദിച്ച സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദമായ രക്ഷാപ്രവർത്തന പ്രസ്താവന.
Discussion about this post