കണ്ണൂർ: കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പൊതുവേദിയിൽ അവഹേളിച്ചതിനെ തുടർന്ന് എ ഡി എം ആത്മഹത്യ ചെയ്ത കേസിൽ, പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഫെറ്റോ(ഫെഡറേഷൻ ഒഫ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ). ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ് കെ ജയകുമാറാണ് പി പി ദിവ്യക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.
കേരളത്തിൽ ഉന്നതനായ ഒരു സർക്കാർ ഉദ്യോഗസ്ഥന് പോലും മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത് . ദിവ്യയുടെ അധികാരത്തിന്റെ ഗർവ്വാണ് ഒരു ജീവൻ നഷ്ടമാക്കിയതെന്നും അവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും എസ് കെ ജയകുമാർ ആവശ്യപ്പെട്ടു.
യാത്രയയപ്പിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപിച്ചതിന് പിന്നാലെയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
ഇന്നലെ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ച് എഡിഎം നവീൻ ബാബുവിനെ പരസ്യമായി അപമാനിച്ചിരിന്നു. മീഡിയയെ അടക്കം വിളിച്ചുവരുത്തിയാണ് കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഇത് ചെയ്തത്. യോഗത്തിലേക്ക് ക്ഷണിക്കാതെയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എത്തിച്ചേർന്നത്. ഈ അപമാനത്തിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയതെന്നാണ് വിവരം.
താൻ ശുപാർശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശുപാർശയിൽ നടന്നതിലെ എതിർപ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചതെന്നാണ് വിമർശനം.











