ന്യൂഡൽഹി: കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്. പാലക്കാട്, ചേലക്കര, നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലുമുള്ള ഉപതിരഞ്ഞെടുപ്പുകളും 13ന് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. നവംബർ 20നാണ് വോട്ടെണ്ണൽ നടക്കുക.
മഹാരാഷ്ട്ര, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്ര്യഖ്യാപിക്കുന്നതിനൊപ്പമാണ് കേരളത്തിലെ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും ചേലക്കര എംഎൽഎയും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണനും ജയിച്ചതോടെയാണ് രണ്ട് നിയമസഭാ സീറ്റിലും ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. വയനാട്ടിലും റായ്ബറേലിയിലും ജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായും ഝാർഖണ്ഡിൽ രണ്ട് ഘട്ടമായും ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. നവംബർ 20നാണ് മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. നവംബർ 13, 20 തീയതികളിൽ ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.
രാജ്യത്തെ 45 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. 288 അംഗ മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി ഈ വർഷം നവംബറിൽ അവസാനിക്കും. കഴിഞ്ഞ തവണ മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായും ജാർഖണ്ഡിൽ 5 ഘട്ടമായും ആണ് തിരഞ്ഞെടുപ്പ് നടന്നത്. 81 അംഗ ജാർഗണ്ഡ് നിയമസഭയുടെ കാലാവധി 2025 ജനുവരി 5നാണ് അവസാനിക്കുക.
Discussion about this post