ന്യൂഡൽഹി : ഇന്ത്യ-കാനഡ അസ്വാരസ്യങ്ങൾക്കിടയിൽ കാനഡ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ പ്രതിപക്ഷ നേതാക്കളും രംഗത്ത്. കോൺഗ്രസിന്റെ ഔദ്യോഗിക വക്താവായ ഷമ മുഹമ്മദ് കനേഡിയൻ പ്രസിഡണ്ട് ജസ്റ്റിൻ ട്രൂഡോയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്വിയും ട്രൂഡോക്കെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്.
“ഒരു ലോക നേതാവ് ഒരു തെളിവും കൂടാതെ ഇന്റലിജൻസ് ഇൻപുട്ടുകളെ അടിസ്ഥാനമാക്കി ആരോപണങ്ങൾ ഉന്നയിക്കുന്നു! അയാൾ വെറുമൊരു തമാശ മാത്രമാണ്” എന്നായിരുന്നു ഷമ മുഹമ്മദ് തന്റെ എക്സ് പോസ്റ്റിൽ വ്യക്തമാക്കിയത്. ഖാലിസ്ഥാനി സമൂഹത്തിൽ നിന്നുള്ള സമ്മർദ്ദം മൂലം ദേശീയ താൽപര്യങ്ങളെക്കാൾ കൂടുതൽ രാഷ്ട്രീയ താൽപര്യങ്ങൾക്കാണ് ട്രൂഡോയെ പ്രേരിപ്പിക്കുന്നത് എന്ന് മനു അഭിഷേക് സിംഗ്വിയും കുറ്റപ്പെടുത്തി.
തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാംഗമായ സാകേത് ഗോഖലെയും ജസ്റ്റിൻ ട്രൂഡോക്കെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. “കാനഡക്ക് ഹിസ്ബുള്ള തീവ്രവാദികളാണ്, എന്നാൽ നിജ്ജാറിനെ പോലെയുള്ള ഖാലിസ്ഥാനി വിഘടനവാദികൾ അവർക്ക് ആക്ടിവിസ്റ്റുകൾ ആണ്. ഇസ്രായേൽ ലെബനനിൽ പ്രവേശിച്ചാൽ അത് ഭീകരവാദ വിരുദ്ധവും സ്വയം പ്രതിരോധവും ആണ്. ഇസ്രായേലിന്റെ ശത്രുക്കൾ തീവ്രവാദികൾ ആകുമ്പോൾ ഇന്ത്യയുടെ ശത്രുക്കൾ അവർക്ക് ആക്ടിവിസ്റ്റുകൾ ആണ്. ഇരട്ടത്താപ്പിന്റെ ഏറ്റവും നാണംകെട്ട ഉദാഹരണമാണ് ജസ്റ്റിൻ ട്രൂഡോ” എന്നാണ് സാകേത് ഗോഖലെ വിമർശിച്ചത്.









