ന്യൂഡൽഹി : ഡൽഹിയിലെ സി ആർപിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ ഖലിസ്താൻ ഭീകരരെന്ന് റിപ്പോർട്ട് . സ്ഫോടനത്തിന്റെ ആദ്യ ദൃശ്യങ്ങൾ ഖലിസ്താൻ ഭീകരരുമായി ബന്ധമുള്ള ടെലഗ്രാം ചാനലിലാണ് പ്രചരിച്ചിരുന്നത്. ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന ടെലഗ്രാം ചാനലിലാണ് പ്രചരിച്ചത്. അനുകൂല ചാനലിന്റെ വിശദാംശങ്ങൾ തേടി ഡൽഹി പോലീസ് സോഷ്യൽ മീഡിയയ്ക്കും ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ ടെലിഗ്രാമിനും കത്തയച്ചിരുന്നു. സ്‌ഫോടനത്തിന്റെ ദൃശ്യത്തിന്റെ സ്‌ക്രീൻഷോട്ടിന് താഴെ ‘ഖലിസ്ഥാൻ സിന്ദാബാദ്’ എന്നും കുറിച്ചിരുന്നു. പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.
ഭീരുക്കളായ ഇന്ത്യൻ ഏജൻസിയും അവരുടെ യജമാനനും ചേർന്ന് ഗുണ്ടകളെ വാടകയ്ക്കെടുത്ത് നമ്മുടെ ശബ്ദം നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ അംഗങ്ങളെ ലക്ഷ്യം വയ്ക്കുന്നവർ വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നത്. ഞങ്ങൾ എത്രത്തോളം അടുത്താണെന്നും എപ്പോൾ വേണമെങ്കിലും തിരിച്ചടിയ്ക്കാൻ പ്രാപ്തരാണെന്നുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.” പോസ്റ്റിൽ പറയുന്നു.
സ്‌ഫോടനത്തെപ്പറ്റി എൻഐഎയും അന്വേഷണം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹി പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രശാന്ത് വിഹാറിലെ സ്‌കൂളിന്റെ സമീപത്താണ് കഴിഞ്ഞ ദിവസം സ്‌ഫോടനം നടന്നത്. മതിൽ തകർത്ത് ശക്തമായ സ്ഫോടനം രാജ്യതലസ്ഥാനത്തെ ഞെട്ടിച്ചു. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപത്തെ ചില കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ബോംബ് നിർമ്മാണത്തിനായി വെള്ള നിറത്തിലുള്ള ഒരു രാസവസ്തു ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അമോണിയം നൈട്രേറ്റിന്റെയും ക്ലോറൈഡിന്റെയും മിശ്രിതമാണ് ഈ പൊടിയെന്നാണ് കരുതപ്പെടുന്നത്. സ്‌ഫോടനത്തിന് ശേഷം പ്രദേശത്ത് രാസവസ്തുക്കളുടെ രൂക്ഷ ഗന്ധമുണ്ടായിരുന്നു.









