കെ.ടി. ജലീൽ എംഎൽഎയുടെ ‘സോഷ്യലിസ്റ്റ് ആയ മുഹമ്മദ് നബി’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവ് തൊടിയൂർ കുഞ്ഞുമുഹമ്മദ് മൗലവിയാണ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങിയത്. മതവർഗീയതയും വിദ്വേഷവും വിശ്വാസികളിലേക്ക് ബോധപൂർവ്വം കുത്തിവെക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം പുസ്തകങ്ങൾക്ക് വലിയ രാഷ്ട്രീയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന മൂല്യങ്ങളും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളം പോലൊരു സംസ്ഥാനത്ത് മാത്രമേ ഇത്തരം പുസ്തകങ്ങൾ ധീരമായി പ്രസിദ്ധീകരിക്കാൻ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേദിയിൽ വെച്ച് യുഡിഎഫിനെയും ജമാഅത്തെ ഇസ്‌ലാമിയെയും രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് ഫലം ജമാഅത്തെ ഇസ്‌ലാമിയെയും അവരെ പിന്തുണയ്ക്കുന്നവരെയും ഒരു പാഠം പഠിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവിടെ തീവ്രവാദ നിലപാടുള്ളവർ അധികാരത്തിൽ വരുമെന്ന് ചിലർ കണക്കുകൂട്ടിയിരുന്നെങ്കിലും ജനങ്ങൾ അവരെ പൂർണ്ണമായും കൈവിട്ടു. കേരളത്തിൽ യുഡിഎഫും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അപകടകരമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.













Discussion about this post