തിരുവനന്തപുരം: സർക്കാർ ജോലികളിൽ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാൻ സർക്കാരിന് ശുപാർശയുമായി വനിതാ കമ്മീഷൻ. പിഎസ്‌സി നിയമനങ്ങൾക്കുള്ള ഉയർന്ന പ്രായപരിധി 45 വയസ്സായി ഉയർത്തണം എന്നതുൾപ്പെടെയുള്ള ശുപാർശകളാണ് കമ്മീഷൻ തൊഴിൽവകുപ്പ് മുൻപാകെ നൽകിയിരിക്കുന്നത്. പ്രസവാവധിയ്ക്ക് ശേഷവും സ്ത്രീകൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഒരുക്കണം എന്നും ശുപാർശയിൽ ഉണ്ട്.
സർക്കാർ- സ്വകാര്യ മേഖലയിലെ വനിതാ തൊഴിൽപങ്കാളിത്തത്തെക്കുറിച്ച് അടുത്തിടെ കമ്മീഷൻ പഠനം നടത്തിയിരുന്നു. ഇതിൽ വിവാഹം, കുടുംബം എന്നീ കാരണങ്ങളാൽ സ്ത്രീകൾ ജോലി ചെയ്യുന്നതിന് പ്രതിസന്ധി നേരിടുന്നതായാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ വകുപ്പിന് നിർദ്ദേശങ്ങൾ സമർപ്പിച്ചത്. സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഇടപെടണമെന്ന ആവശ്യവും കമ്മീഷൻ ഉന്നയിക്കുന്നു.
ഗർഭിണികൾക്കും പ്രസവാവധി കഴിഞ്ഞവർക്കും വർക്ക് ഫ്രം ഹോം അനുവദിക്കണം. ഒരു വർഷക്കാലത്തേയ്ക്ക് എങ്കിലും ചുരുങ്ങിയത് സ്ത്രീകൾക്ക് ഈ സൗകര്യം ഒരുക്കി നൽകണം. സ്വകാര്യ മേഖലയിൽ സ്ത്രീകൾക്ക് തൊഴിൽ സുരക്ഷിതത്വം ഒരുക്കണം. പൊതുമേഖലയിലെ വേതനത്തിന്റെ 80 ശതമാനം എങ്കിലും സ്വകാര്യ മേഖലയിലും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ചെറുകിട സ്ഥാനങ്ങൾ ലാഭത്തിന്റെ 30 ശതമാനം വീതിച്ച് നൽകണം എന്നും ശുപാർശയിൽ ഉണ്ട്.
ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള കോഴ്‌സുകൾ തൊഴിലധിഷ്ഠിതം ആകണം. പാർട് ടൈം ജോലിയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കണം. ജോലികൾക്കും ഇന്റേൺഷിപ്പുകൾക്കും അധിക ക്രെഡിറ്റ് നൽകണമെന്ന നിർദ്ദേശവും കമ്മീഷൻ മുന്നോട്ടുവയ്ക്കുന്നുണ്ട്.
Discussion about this post