മുംബൈ: എല്ലാ നഗ്നചിത്രങ്ങളും അശ്ലീലമല്ലെന്ന് ബോംബൈ ഹൈക്കോടതി. എഫ്.എൻ സൗസ, അക്ബർ പദംസി എന്നിവരുടെ ചിത്രങ്ങൾ ‘അശ്ലീലം’ എന്നാരോപിച്ച് കസ്റ്റംസ് തടഞ്ഞതിനെതിരെയുള്ള പരാതിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. കസ്റ്റംസിന്റെ ഉത്തരവിനെതിരെ വ്യവസായിയും കലാസ്വാദകനുമായ മുസ്തഫ കറാച്ചിവാല ആണ് പരാതി നൽകിയത്. ഉദ്യോഗസ്ഥരുടെ നിലപാടുകളിൽ മുൻധാരണകളോ പ്രത്യയശാസ്ത്രങ്ങളോ സ്വാധീനം ചെലുത്താൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. നഗ്ന ചിത്രങ്ങൾ വികൃതവും യുക്തിരഹിതവുമാണെന്ന് പറഞ്ഞ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവും കോടതി റദ്ദാക്കി.
കസ്റ്റംസ് തടഞ്ഞ ചിത്രങ്ങൾ രണ്ടാഴ്ചക്കകം ഉടമസ്ഥന് തിരികെ നൽകണമെന്നും കോടതി നിർദേശിച്ചു. ലൈംഗികതയും അശ്ലീലവും എപ്പോഴും പര്യായമല്ലെന്ന് മനസിലാക്കുന്നതിൽ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ പരാജയപ്പെട്ടു. മനപ്പൂർവം ലൈഗികതയെ ഉത്തേജിപ്പിക്കുന്നവയാണ് അശ്ലീല സാമഗ്രികൾ. എന്നാൽ, നഗ്നചിത്രങ്ങളെ അത്തരത്തിൽ കണക്കാക്കാനാവില്ല. ഇത്തരം കലാസൃഷ്ടികൾ കാണാനോ ആസ്വദിക്കാനോ ആരെയും നിർബന്ധിക്കുന്നില്ല. എന്നാൽ, കലാസൃഷ്ടികളെ വിലയിരുത്തുമ്പോൾ പ്രത്യശാസ്ത്രങ്ങളോ മുൻധാരണകളോ സ്വാധീനം ചെലുത്താൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.
ലണ്ടനിൽ നടന്ന രണ്ട് ലേലങ്ങളിലായാണ് സൗസയുടെയും പദംസിയുടെയും ഏഴ് ചിത്രങ്ങൾ മുസ്തഫ വാങ്ങിയത്. എന്നാൽ, ഈ ചിത്രങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അശ്ലീലം ആരോപിച്ച് കസ്റ്റംസ് തടഞ്ഞത്.










