തിരുവനന്തപുരം:ഇടത് പക്ഷത്തെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംഭവിച്ചത് ആശങ്കയുണ്ടാക്കുന്ന കണക്കുകളെന്ന് സി പി എം കേന്ദ്ര കമ്മിറ്റി വിലയിരുത്തല്‍. സിപിഎമ്മിന് 2014ല്‍ നിന്ന് 2024ല്‍ എത്തിയപ്പോള്‍ വോട്ട് വിഹിതം കുറയുകയും ഇക്കാലയളവില്‍ ബിജെപിക്ക് വോട്ട് കൂടുകയും ചെയ്തുവെന്നാണ് വിലയിരുത്തല്‍. ഏഴ് ശതമാനം വോട്ടാണ് സംസ്ഥാനത്ത് സിപിഎമ്മിന് ഒരു ദശകത്തിനിടെ നഷ്ടമായിരിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
ബംഗാളിന്റെയും ത്രിപുരയുടെയും അവസ്ഥ എത്തിയിട്ടില്ലെങ്കിലും സമാനമായ തോതില്‍ ബിജെപി കേരളത്തില്‍ മുന്നേറ്റം ഉണ്ടാക്കുന്നുവെന്നും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അതു പ്രകടമായിരുന്നുവെന്നുമാണ് പാര്‍ട്ടി വിലയിരുത്തൽ.
അതെ സമയം ഇതുവരെയുണ്ടായിരുന്ന നിലപാടുകളിൽ മാറ്റം വരുത്താൻ കാലമായി എന്ന് സി പി എം കരുതുന്നുണ്ട്. ഭൂരിപക്ഷ വര്‍ഗീതയ്ക്ക് ഒപ്പം തന്നെ ചെറുക്കപ്പെടേണ്ടതാണ് ന്യൂനപക്ഷ വര്‍ഗീയതയെന്ന കാഴ്ചപ്പാടും റിപ്പോര്‍ട്ടില്‍ സിപിഎം അവതരിപ്പിക്കുന്നു. സ്ത്രീകളെയുള്‍പ്പെടെ ബാധിക്കുന്ന തരത്തിലുള്ള ഇസ്ലാമിക തീവ്രാദത്തിനെതിരെ ശബ്ദമുയര്‍ത്തണമെന്ന നിലപാടും സിപിഎം മുന്നോട്ടുവയ്ക്കുന്നു.








