തിരുവനന്തപുരം : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബിരുദ വിദ്യാർത്ഥികളെ വലിയ പ്രതിസന്ധിയിലാക്കി കേരളത്തിലെ സർവ്വകലാശാലകൾ. കാലിക്കറ്റ് സർവകലാശാലയും കേരള സർവകലാശാലയും പരീക്ഷ ഫീസുകളിൽ വലിയ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. നാലുവർഷ ബിരുദ കോഴ്സിന്‍റെ പരീക്ഷ ഫീസുകൾ ആണ് കുത്തനെ കൂട്ടിയിരിക്കുന്നത്.
ഫീസ് വർധന ആദ്യം നടപ്പിലാക്കിയത് കാലിക്കറ്റ് സർവകലാശാല ആയിരുന്നു. പിന്നാലെ തന്നെ കേരള സർവകലാശാലയും പരീക്ഷാഫീസ് വർദ്ധിപ്പിച്ചു. പേപ്പറുകളുടെ എണ്ണത്തിനനുസരിച്ച് ഓരോ വിദ്യാർത്ഥിക്കും 1375 രൂപ മുതൽ 1575 രൂപ വരെയാണ് വർദ്ധനവ് വരുത്തിയിട്ടുള്ളത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളാണ് ഈ തീരുമാനത്തിലൂടെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. ഇ-ഗ്രാന്റ്സ് ഉൾപ്പെടെയുള്ള സ്കോളർഷിപ്പുകൾ നാളുകളായ മുടങ്ങിക്കിടക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പരീക്ഷ ഫീസിലെ വർദ്ധനവും. ഇതോടെ പഠനം തന്നെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ.









