തിരുവനന്തപുരം : കാർ അപകടത്തെ തുടർന്ന് വീട്ടമ്മ കിടപ്പിലായ സംഭവത്തിൽ സുപ്രധാന വിധിയുമായി കോടതി. ഇരയായ വീട്ടമ്മയ്ക്ക് 92 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധി. തിരുവനന്തപുരം മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ ആണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ഫുട്പാത്തിൽ കൂടി നടന്നു പോകവേ ആണ് വീട്ടമ്മയെ കാർ വന്നിടിച്ചത്. 2017ൽ തിരുവനന്തപുരം കാട്ടായിക്കോണത്ത് ആണ് അപകടം നടന്നത്. അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ വീട്ടമ്മ കിടപ്പിലാവുകയായിരുന്നു.
കാട്ടായിക്കോണം ഉദയപുരം വിളയിൽ വീട്ടിൽ ശോഭികയ്ക്കാണ് (37) പരിക്കേറ്റത്. വീടിനു സമീപത്തുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങി ഫുട്പാത്തിലൂടെ നടന്നുവരുമ്പോൾ ആയിരുന്നു അപകടമുണ്ടായത്. അമിത വേഗത്തിൽ വന്ന കാർ ശോഭികയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റു കിടപ്പിലായവർക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന നഷ്ടപരിഹാരത്തുകയാണ് ഇപ്പോൾ കോടതി വിധിച്ചിരിക്കുന്നത്.








