ഇംഫാൽ: അക്രമബാധിതമായ ജിരിബാം ഉൾപ്പെടെ മണിപ്പൂരിലെ ആറ് പോലീസ് സ്റ്റേഷൻ പരിധികളിൽ ആംഡ് ഫോഴ്‌സസ് സ്പെഷ്യൽ പവേഴ്സ് ആക്ട് അഥവാ അഫ്‌സ്പ പ്രഖ്യാപിക്കാൻ തീരുമാനമെടുത്ത് കേന്ദ്ര സർക്കാർ. ഈ പ്രദേശങ്ങൾ പ്രശ്നബാധിതം ആയി പോലീസ് തരംതിരിച്ചിരിക്കുന്നതാണ്.
വംശീയ കലാപം തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ലാംലായ്, ഇംഫാൽ വെസ്റ്റ് ജില്ലയിലെ സെക്‌മായി, ലംസാങ് , ജിരിബാം ജില്ലയിലെ ജിരിബാം, കാങ്‌പോക്പിയിലെ ലെയ്‌മഖോങ്, ബിഷ്ണുപൂരിലെ മൊയ്‌റാങ് എന്നിവയാണ് അഫ്‌സ്പ പുനഃസ്ഥാപിച്ച പോലീസ് സ്റ്റേഷൻ മേഖലകൾ.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രശ്‌നബാധിത മേഖലയിൽ വലിയ സ്വാതന്ത്രം നൽകുന്ന ഒരു നിയമമാണിത്. ആവശ്യമാണെന്ന് തോന്നുകയാണെങ്കിൽ, അക്രമകാരികൾക്കെതിരെ വെടിയുതിർക്കാനോ ബലപ്രയോഗം നടത്താനോ ഇത് ഒരു സൈനികഉദ്യോഗസ്ഥനെ അനുവദിക്കും.
1980 മുതൽ മണിപ്പൂരിന് AFSPA യുടെ കീഴിൽ ‘ഡിസ്റ്റർബ്ഡ് ഏരിയ’ പദവിയുണ്ട്, ആ വർഷം ആദ്യം 32 കാരിയായ തങ്‌ജം മനോരമ കൊല്ലപ്പെട്ടതിനെത്തുടർന്ന് ശക്തമായ പ്രതിഷേധത്തെത്തുടർന്ന് 2004-ൽ ഇംഫാലിൻ്റെ ചില ഭാഗങ്ങളിൽ നിന്ന് ഇത് പിൻവലിച്ചു. 2022 മുതൽ,പ്രശ്‌നബാധിത പ്രദേശങ്ങൾ എന്ന് തരംതിരിച്ച മേഖലകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിരുന്നു.








