കോഴിക്കോട്; ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിനെ അനുകൂലിച്ചും സംവരണം തുടരുന്നതിനെ എതിര്‍ത്തും ജമാഅത്തെ ഇസ്്ലാമി ബുദ്ധിജീവിയും മാധ്യമം ഗ്രൂപ്പ് എഡിറ്ററുമായ ഒ അബ്ദു റഹ്മാന്റെ അഭിമുഖം. കെ.ടി ജലീല്‍ മുഖ്യപത്രാധിപരായ ‘മുഖ്യധാര’ ത്രൈമാസികയിലാണ് ജമാഅത്തെ ഇസ്്ലാമിയുടെ നേതാവായ ഒ അബ്ദുറഹ്മാന്റെ നിലപാട് മാറ്റം വ്യക്തമാക്കുന്ന അഭിമുഖം പുറത്ത് വന്നത്.
‘ഏകീകൃത സിവില്‍കോഡ് വരട്ടെ’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ‘ശരീഅത്ത് നിയമം അങ്ങനെ മാറ്റി എഴുതാന്‍ പറ്റുമോ’ എന്ന ചോദ്യത്തിന്, ”ചില ഫല്ക്സിബിളായ നിയമങ്ങള്‍ ഉണ്ട്” എന്നാണ് മറുപടി. ഇപ്പോള്‍ നിലവിളുള്ളതെല്ലാം സ്ത്രീ വിരുദ്ധവും നീതിക്ക് നിരക്കാത്തതുമാണെന്നും അബ്ദുറഹ്മാന് പറയുന്നു.
”മുസ്്ലിം സംഘാടകര്‍ അന്ന് (ശരീഅത്ത് വിവാദ പശ്ചാത്തലം) എതിര്‍ത്തത് കോടതിയുടെ ചില പരാമര്‍ശങ്ങളെയാണ്. ഒന്നാമതായി ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കണം എന്നാണ് കോടതി പറഞ്ഞത്. അന്ന് അത് എതിര്‍ക്കപ്പെടേണ്ടതാണ്. ഇപ്പോഴത് വേണമോ വേണ്ടയോ എന്ന് വേറെതന്നെ ആലോചിക്കണം.”
‘ഇന്ത്യന്‍ മുസ്്ലിം പേഴ്സണല്‍ ലോയില്‍ ഭേദഗതി ആവശ്യമാണ്’, ”മുഹമ്മദന്‍ ലോ എന്ന പേരില്‍ ഇന്ത്യയില്‍ മുസ്്ലിം സ്ത്രീകള്‍ക്ക് നേരെ വലിയ അനീതി നടക്കുന്നുണ്ട്, അതിന് സിവില്‍കോഡ് ഒരു പരിഹാരമാണെങ്കില്‍ അത് വരട്ടെ എന്താണ് കുഴപ്പം.” എന്നും ചോദിക്കുന്നു.
ഫിഖ്ഹ് പ്രശ്നമാണോ എന്ന ചോദ്യത്തോട്, ”വലിയ പ്രശ്നമാണ്” എന്നാണ് മറുപടി. അത് ഒഴിവാക്കേണ്ടതുണ്ടോ എന്ന ചോദ്യത്തോട്, ഫിഖ്ഹ് ഒഴിവാക്കണം എന്നല്ല…എന്ന് പറഞ്ഞു തുടങ്ങുന്ന അദ്ദേഹം ‘മതപണ്ഡിതര്‍ എന്നാല്‍ ഫിഖ്ഹ് പഠിച്ചവരാണ് എന്ന രീതിയും അബദ്ധമാണ്, ഫിഖ്ഹിലെ ഈ അബദ്ധങ്ങളാണ് വലിയ സ്ത്രീവിരുദ്ധതയായി ഇവരുടെ വായിലൂടെ പുറത്തു വരുന്നത്’ എന്നും ആക്ഷേപിക്കുന്നു.
”സംവരണം കാലാകാലങ്ങളില്‍ തുടരേണ്ടതാണെന്ന അഭിപ്രായം എനിക്കില്ല” എന്നും അദ്ദേഹം പറയുന്നു. ”എസ്.സി, എസ്.ടി വിഭാഗത്തിലെ സംവരണം അങ്ങനെതന്നെ തുടര്‍ന്ന് പോകട്ടെ. എന്നാല്‍ അദര്‍ ബാക്ക്വേഡ് കമ്മ്യൂണിറ്റി എന്നറിയപ്പെടുന്ന ഒ.ബി.സി സംവരണത്തിലാണ് പ്രശ്നം.” എന്നാണ് നിലപാട് വ്യക്തമാക്കുന്നത്. അതേസമയം, മദ്രസ അധ്യാപകരെ കാമഭ്രാന്തന്മാരായി ചിത്രീകരിച്ച് ഫേസ്്ബുക്കില്‍ മാധ്യമം ജീവനക്കാരി വി.പി റജീന എഴുതിയ പോസ്റ്റിനെ ഒ അബ്ദുറഹ്്മാന് തള്ളിപ്പറഞ്ഞിട്ടുമുണ്ട്.
സംഘപരിവാര്‍ ആശയങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് ഇക്കാര്യത്തില്‍ ഒ അബ്ദുറഹ്മാന് സ്വീകരിക്കുന്നതെന്ന വിമര്‍ശനവുമായി എതിരാളികള്‍ രംഗത്തെത്തി കഴിഞ്ഞു.
മുസ്്ലിംലീഗിനെയും കേരളത്തിലെ മുസ്്ലിം സംഘടനകളെയും ഇകഴ്ത്താനുള്ള യോജിച്ച നീക്കമാണ് അഭിമുഖമെന്നും, ഖുര്‍ആനും സുന്നത്തിനും പുറമെ ലോക മുസ്്ലിംകള്‍ ആശയ സ്രോതസായി കാണുന്ന കര്‍മ്മശാസ്ത്രത്തെയും തള്ളിപ്പറയുന്ന ജമാഅത്ത് ബുദ്ധിജീവി കേരളത്തിലെ സുന്നി നേതാക്കളെ പരിഹസിക്കുന്ന അഭിമുഖം നടത്തിയതെന്നും വിമര്‍ശനമുണ്ട്.
Discussion about this post