ചെന്നൈ: നയൻതാരയും ധനുഷും തമ്മിലുള്ള വിവാദം ശമനമില്ലാതെ തുടരുകയാണ്. ധനുഷ് നിർമ്മിച്ച സിനിമയിലെ ചില ചിത്രീകരണ രംഗങ്ങൾ തന്റെ അനുവാദം ഇല്ലാതെ ഉപയോഗിച്ചു എന്നതിൽ ധനുഷ് വക്കീൽ നോട്ടീസ് അയച്ചതോടെയാണ് കാര്യങ്ങൾ തുടങ്ങിയത്. ധനുഷ് പകപോക്കുകയാണ് എന്ന് പറഞ്ഞു കൊണ്ട് നയൻതാര ഇൻസ്റ്റാഗ്രാമിൽ കത്ത് പോസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേർ നയൻതാരയ്ക്ക് സപ്പോർട്ട് കൊടുത്തിരുന്നു. എന്നാൽ തമിഴ്‌നാട്ടിൽ സമാനമായി ധനുഷിനും പിന്തുണ ലഭിക്കുകയും നയന്താരയ്ക്കെതിരെ സൈബർ അധിക്ഷേപങ്ങൾ വർദ്ധിക്കുകയും ചെയ്തു.
ഇതിന് തൊട്ടുപിന്നാലെയാണ് ധനുഷിന്റെ അഭിഭാഷകൻ നയൻതാരയ്ക്കെതിരെ നോട്ടീസയച്ചത്. നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ ഉപയോഗിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനകം പിൻവലിക്കണമെന്നാണ് അദ്ദേഹം നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കിൽ പ്രത്യാഘാതം 10 കോടി രൂപയിൽ ഒതുങ്ങില്ലെന്നും ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോക്യുമെന്ററിൽ ഉൾപ്പെടുത്താനായി ധനുഷിനോട് അനുവാദം ചോദിച്ച പിന്നണി ദൃശ്യം ചിത്രീകരിച്ചത് തന്റെ ഫോണിലാണെന്ന നയൻതാരയുടെ വാദത്തിനും കൃത്യമായ മറുപടി ധനുഷിന്റെ അഭിഭാഷകൻ പറയുന്നുണ്ട്. “എൻ്റെ കക്ഷി ഈ സിനിമയുടെ നിര്‍മാതാവാണ്, സിനിമയുടെ നിര്‍മാണത്തിനായി ഓരോ തുകയും എവിടെയാണ് ചെലവഴിച്ചതെന്ന് അദ്ദേഹത്തിനറിയാം. ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എൻ്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.” അഡ്വക്കേറ്റ് വ്യക്തമാക്കി.








