ജോലി സ്ഥലങ്ങളിലെ പലതരത്തിലുള്ള പ്രശ്നങ്ങൾ സോഷ്യല്‍ മീഡിയയില്‍ എന്നും ചർച്ചയാകാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നിരവധി ബുദ്ധിമുട്ടുകൾ ഇത്തരത്തില്‍ നേരിടേണ്ടി വരാറുണ്ട്. അത്തരത്തില്‍ ഒരു യുവതി ജോലിസ്ഥലത്ത് നേരിട്ട ദുരനുഭവം ആണ് ചര്‍ച്ചയാകുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിൽ ആണ് യുവതി ഇത് സംബന്ധിച്ച് പോസ്റ്റ് പങ്കുവച്ചത്.
ഒരു സ്ത്രീയായതു കാരണം തനിക്ക് ജോലിസ്ഥലത്ത് നേരിടേണ്ടി വരുന്ന വിവേചനത്തെ കുറിച്ചാണ് പോസ്റ്റിൽ യുവതി പറയുന്നത്. സാധാരണയായി പുരുഷന്മാർ ചെയ്തുവന്നിരുന്ന റോളുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് കമ്പനിയുടെ ഉടമകളിൽ ഒരാൾക്ക് ഇഷ്ടമാകുന്നില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ ജോലി പോകുന്ന അവസ്ഥയിലാണ് താനുള്ളത് എന്നും യുവതി പോസ്റ്റില്‍ പറയുന്നു.
ഒരു ബ്രെഡ് ഫാക്ടറിയിൽ ഇൻഡസ്ട്രിയൽ മെക്കാനിക്കായി ആണ് യുവതി ജോലി ചെയ്യുന്നത്. ഫാക്‌ടറിയുടെ സഹ ഉടമ പഴയ ചിന്താഗതിയുള്ള ആളാണ്. അയാള്‍ക്ക് ആദ്യ ദിവസം മുതൽ തന്നെ തൻ്റെ സാന്നിധ്യം ഇഷ്ടമായിരുന്നില്ല. താൻ ഇപ്പോഴും പ്രൊബേഷണറി കാലയളവിലാണ്. തന്നെ കുറിച്ച് ജോലിയിൽ ആരും ഒരു പരാതിപോലും പറഞ്ഞിട്ടില്ലെങ്കിൽ പോലും പ്രൊബേഷണറി കാലയളവ് നീട്ടുമെന്നാണ് പറയുന്നത് എന്നും യുവതി പറയുന്നു.
താനെന്താണ് ചെയ്യേണ്ടത് എന്നും യുവതി പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. ബോസിന് മെയിൽ അയക്കാനാണ് ചിലർ നിര്‍ദേശിച്ചത്. എന്നാല്‍, സൂപ്പർവൈസറുടെ മറുപടി വന്നു, എച്ച് ആറുമായി ഒരു കൂടിക്കാഴ്ച ഏർപ്പാടാക്കിയിട്ടുണ്ട് എന്നാണ്. എങ്കിലും അനുകൂലമായ ഒരു മറുപടി ആയിരിക്കുമോ എന്ന കാര്യത്തിൽ സന്ദേഹമുണ്ട് എന്ന് യുവതി പറയുന്നു. പരിഹാസത്തോടെയാണ് തന്റെ പരാതിയെ അവർ കാണുന്നത് എന്നും യുവതി സംശയിക്കുന്നു.
ഒരു സ്ത്രീ ആയതുകാരണം തന്നെ തനിക്ക് വിവേചനമാണ് ഇവിടെ അനുഭവിക്കേണ്ടി വരുന്നത് എന്നും അവർ പറയുന്നു.











