ഡല്‍ഹി: ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത സംഭവവും, രാഹുല്‍ വെമൂലയുടെ ആത്മഹത്യയും പാര്‍ലമെന്റിലെത്തിയതോടെ പ്രതിരോധത്തിലായത് പ്രതിപക്ഷം. പ്രത്യേകിച്ചും കോണ്‍ഗ്രസ്.
രാജ്യസഭയില്‍ വിഷയത്തില്‍ മന്ത്രി സമ്ൃതി ഇറാനിയ്ക്ക് പ്രതിപക്ഷ ബഹളം മൂലം മറുപടി പറയാന്‍ അവസരം നിഷേധിക്കപ്പെട്ടു. എന്നാല്‍ ലോകസഭയില്‍ അവസരം ലഭിച്ച സ്മൃതി ഇറാനി നടത്തിയ പ്രസംഗം പ്രതിപക്ഷത്തിന്റെ വാദങ്ങളെ ഒന്നൊന്നായി അരിഞ്ഞ് തള്ളുന്നതായിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും പ്രതിക്കൂട്ടിലാക്കാനും സ്മൃതി ഇറാനിയ്ക്ക് കഴിഞ്ഞു.
ജെഎന്‍യു വിഷയത്തില്‍ കോളേജ് ഫാക്വല്‍റ്റി നല്കിയ റിപ്പോര്‍ട്ടുകളും, കോളേജ് സുരക്ഷ വിഭാഗം നല്കിയ റിപ്പോര്‍ട്ടും ഒന്നൊന്നായി നിരത്തിയായിരുന്നു സ്മൃതി ഇറാനിയുടെ വിശദീകരണം.
ജെഎന്‍യു സര്‍വ്വകലാശാല അധികൃതരെ ഉമര്‍ ഖാലിദ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കവിത വായിക്കാനുള്ള പരിപാടിയാണെന്നാണ് ഉമര്‍ നല്കിയ അപേക്ഷയിലുള്ളത്. ജെഎന്‍യു അധികൃതരാണ് അഫ്സല് ഗുരു അനുസ്മരണത്തിന്റെ പേരില്‍ കനയ്യകുമാറിനെയും ഉമര്‍ ഖാലിദിനെയും മറ്റുള്ളവരെയും സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. ജെഎന്‍യുവില്‍ നടന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ട്. വിദ്യാഭ്യാസത്തെ രാഷ്ട്രീയ യുദ്ധക്കളമാക്കി മാറ്റരുതെന്നും നമ്മുടെ കുട്ടികള്‍ വോട്ടുബാങ്കുകളല്ലെന്നും ഇറാനി പറഞ്ഞു.
അഫ്സല് ഗുരു തീവ്രവാദിയല്ലെന്ന് കോണ്‍ഗ്രസ് പറയുമോ എന്നും, യുപിഎ സര്‍്ക്കാരിന്റെ കാലത്ത് തൂക്കിക്കൊന്ന അഫസല്‍ ഗുരുവിനെ പിന്തുണക്കുകയാണ് രാഹുല്‍ഗാന്ധി ചെയ്തതെന്നും സ്മൃതി ഇറാനി പറഞ്ഞു.
ജെഎന്‍യു വിഷയത്തിലും പ്രതിപക്ഷ ആരോപണങ്ങളെ പൊളിച്ചുകാട്ടി സ്മൃതി ഇറാനി. കേന്ദ്രസര്‍ക്കാര്‍ ഹൈദരബാദ് സര്‍വ്വകലാശാലയ്ക്ക് കത്തയച്ചത് സാധാരണ ജനപ്രതിനിധികളോ, ഭരണകര്്ത്താക്കളോ ആവശ്യപ്പെട്ടാല്‍ മന്ത്രാലയം സ്വീകരിക്കുന്ന നടപടിയുടെ ഭാഗമായാണ്. ഒവൈസിയും, ഉമ്മന്‍ചാണ്ടിയും, ശശി തരൂരും ഇത്തരത്തില്‍ കത്ത് നല്‍കിയിട്ടുണ്ട്. അതിനെല്ലാം മന്ത്രാലയം തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്തു.
രോഹിത് വെമുലയുടെ മൃതദേഹം പോലും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. രോഹിത് തന്റെ ആത്മഹത്യകുറിപ്പില്‍ മരണത്തിന് ഉത്തരവാദികള്‍ ആരുമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏത് ഡോക്ടറാണ് രോഹിതിന്റെ മരണം സ്ഥിരീകരിച്ചത്. രോഹിതിനെ എന്ത് കൊണ്ട് ആശുപത്രിയില്‍ എത്തിച്ചില്ല. ഹോസ്റ്റലിലെത്തിയ പോലിസിനെ മൃതദേഹത്തിനടുത്തേക്ക് അടുപ്പിക്കുക പോലും ചെയ്തില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട് സഹിതം സ്മൃതി ഇറാനി വ്യക്തമാക്കി.
തെലങ്കാന പ്രക്ഷോഭത്തിന്റെ ഭാഗമായി 600 വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. രാഹുല്‍ഗാന്ധി ആസമയത്ത് അവിടെ പോയിട്ടുണ്ടോ. ഇവിടെ രാഷ്ട്രീയ അവസരവാദപരമായ നിലപാട് രാഹുല്‍ സ്വീകരിച്ചെന്നും ഇറാനി കുറ്റപ്പെടുത്തി.
സ്മൃതി ഇറാനിയും, അനുരാഗ് താക്കൂറും മുന്നോട്ട് വച്ച ചോദ്യങ്ങളെ കൃത്യമായി പ്രതിരോധിക്കാന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നുവെന്നും, സര്‍വ്വകലാശാല പിടിച്ചടക്കാനാണ് ശ്രമമെന്നുമുള്ള ഒഴുക്കന്‍ ആരോപണങ്ങളാണ് അവര്‍ ഉയര്‍ത്തിയത്.
Discussion about this post