ആലപ്പുഴ : മാന്നാർ ജയന്തി വധക്കേസിൽ വധശിക്ഷ വിധിച്ച് കോടതി. ജയന്തിയുടെ ഭർത്താവ് കുട്ടിക്കൃഷ്ണനാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. മാവേലിക്കര അഡീഷണൽ ജില്ലാ സെക്ഷൻസ് കോടതിയുടേതാണ് വിധി.
2004 ഏപ്രിൽ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ഭാര്യയെ സംശയത്തിന്റെ പേരിൽ കുട്ടികൃഷ്ണൻ ഒന്നര വയസ്സുകാരിയായ മകളുടെ മുന്നിൽ വച്ച് കറിക്കത്തിയും ചുറ്റികയും ഉളിയും ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ഇരുപതുവർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.
കൊലപാതകം നടത്തിയതിന് ശേഷം അടുത്ത ദിവസം രാവിലെ കുഞ്ഞുമായി മാന്നാർ പോലീസ് സ്റ്റേഷനിലെത്തി ഇയാൾ കുറ്റസമ്മതം നടത്തിയപ്പോഴാണ് അരുംകൊല പുറംലോകം അറിഞ്ഞത്. തുടർന്ന് അറസ്റ്റിലായ കുട്ടി കൃഷ്ണൻ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ് കേസിന്റെ വിചാരണ നീണ്ടുപോയത്.
കുട്ടികൃഷ്ണന്റെ പ്രായവും മാതാപിതാക്കളുൾപ്പെടെ ആരുടെയും തുണയില്ലാത്തതും പരിഗണിച്ച് ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ വാദത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. ഒന്നേകാൽ വയസ് മാത്രമുള്ള കുഞ്ഞിന്റെ മുന്നിൽ ജയന്തിയെ അതിക്രൂരമായി കൊന്നത്. ഒരു ഇളവും പ്രതി അർഹിക്കുന്നില്ല എന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ പി.വി സന്തോഷ് കുമാർ വാദിച്ചു.
വള്ളികുന്നം മൂന്നാം വാർഡിൽ രാമകൃഷ്ണ ഭവനത്തിൽ പരേതനായ രാമകൃഷ്ണകുറുപ്പിന്റെയും ശങ്കരിയമ്മയുടെയും മൂന്ന് പെൺമക്കളിൽ ഏറ്റവും ഇളയമകളായിരുന്നു ജയന്തി. ബിഎസ്സി പാസായി നിൽക്കുമ്പോഴായിരുന്നു ഗൾഫുകാരനായ കുട്ടികൃഷ്ണനുമായുള്ള വിവാഹം. വിവാഹശേഷം മാന്നാർ ആലുംമൂട് ജംഗ്ഷന് സമീപം വീട് വാങ്ങി ജയന്തിയുമൊത്ത് താമസമാരംഭിച്ച കുട്ടികൃഷ്ണൻ മകൾ ജനിച്ച് ഒരുവർഷവും രണ്ട് മാസവും കഴിഞ്ഞപ്പോഴാണ് കൊലപാതകം നടത്തിയത്.
Discussion about this post